പരസ്യമായി പരാതി പറഞ്ഞ സൈനികന്‍ അറസ്റ്റില്‍ എന്ന ആരോപണവുമായി ഭാര്യ

തങ്ങള്‍ക്ക് ഒരു നേരം പോലും നല്ല ആഹാരം ലഭിക്കുന്നില്ല എന്ന് വീഡിയോ വഴി പരസ്യമായി പരാതി പറഞ്ഞ സൈനികന്‍ അറസ്റ്റില്‍ എന്ന് ആരോപണം. വീഡിയോ പോസ്റ്റുചെയ്തതിന് പിന്നാലെ തന്റെ ഭര്‍ത്താവ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് അറസ്റ്റിലായെന്നാണ് ഭാര്യ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സൈന്യത്തില്‍നിന്ന് സ്വയം വിരമിക്കാന്‍ അദ്ദേഹം നല്‍കിയ അപേക്ഷ അധികൃതര്‍ നിഷേധിച്ചുവെന്നും ഭാര്യ ആരോപണം ഉന്നയിച്ചു. കടുത്ത മാനസിക പീഡനമാണ് തന്റെ ഭര്‍ത്താവ് നേരിടുന്നത്. അവധിക്ക് വരാനിരുന്ന ഭര്‍ത്താവിനെ കഴിഞ്ഞ 31 ന് കാത്തിരുന്നുവെങ്കിലും അദ്ദേഹം വന്നില്ല. പിന്നാലെ മറ്റാരുടെയോ ഫോണ്‍വാങ്ങി തന്നെ വിളിച്ചു. കടുത്ത മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നുവെന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയെന്നും ഭാര്യ പറയുന്നു. എന്നാല്‍ ഇവരുടെ ആരോപണങ്ങള്‍ ബി എസ് എഫ് നിഷേധിച്ചു. തേജ് ബഹാദൂര്‍ യാദവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു. സൈനികര്‍ക്ക് അര്‍ഹതപ്പെട്ട ആഹാര സാധനങ്ങള്‍ വരെ അധികാരികള്‍ മറിച്ചു വില്‍ക്കുന്നു എന്നും , മിക്ക ദിവസവും അരപട്ടിണിയിലാണ് തങ്ങള്‍ എന്നും കാട്ടിയാണ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നത്.എന്നാല്‍ അന്നും ആരോപണങ്ങള്‍ സൈന്യം നിഷേധിച്ചിരുന്നു.