അത്ഭുതബാലനായിരുന്ന ക്ലിന്റിന്റെ ജീവിതം സിനിമയാകുന്നു


ഏഴ് വയസ്സിനുള്ളില്‍ 25000 ചിത്രങ്ങള്‍ ലോകത്തിന് സമ്മാനിച്ച അതുല്യ ബാല ചിത്രകാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ജീവിതം സിനിമയാകുന്നു. ഹരികുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. തൃശൂര്‍ സ്വദേശി അലോക് എന്ന ബാലനാണ് ക്ലിന്റിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. ഉണ്ണി മുകുന്ദനും റിമാ കല്ലിങ്കലും കേന്ദ്രകഥാപാത്രങ്ങളാണ്.

സുകൃതം, സ്വയംവരപ്പന്തല്‍, പുലര്‍വെട്ടം, കാറ്റും മഴയും തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം ഹരികുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ക്ലിന്റ്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. കെ.വിമോഹന്‍ കുമാര്‍ തിരക്കഥയും, ഹരികുമാര്‍ സംഭാഷണവും, മധു അമ്പാട്ട് ക്യാമറയും, പട്ടണം റഷീദ് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കും. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ഇളയരാജയാണ് സംഗീത സംവിധാനം.

ക്ലിന്റിന്റെ അച്ഛനായാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. അമ്മയുടെ റോളില്‍ റിമാ കല്ലിങ്കലും. ലോകം കണ്ട മഹാപ്രതിഭയായിരുന്ന മലയാളി ബാലന്റെ ജീവിതം (1976-1983) ആസ്വാദ്യകരമായ ചിത്രമായി പ്രേക്ഷകരിലെത്തുമെന്ന് സംവിധായകന്‍ ഹരികുമാര്‍ പറയുന്നു. കെപി എസി ലളിത, ജോയ് മാത്യു, രഞ്ജി പണിക്കര്‍, സലിംകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.