ഇന്ത്യയുടെ മണ്ണില്‍ ഇനി ശത്രുക്കളുടെ മിസൈലുകള്‍ പതിക്കില്ല ; മിസൈലുകളെ ആകാശത്ത് വെച്ചു തന്നെ തകര്‍ക്കാനുള്ള സംവിധാനം ഇന്ത്യ വികസിപ്പിച്ചു

ഇന്ത്യ ലക്ഷ്യമാക്കി ശത്രുരാജ്യങ്ങള്‍ അയക്കുന്ന മിസൈലുകള്‍ ഇനിയുള്ള കാലം ഇന്ത്യന്‍ മണ്ണില്‍ പതിയ്ക്കില്ല. രാജ്യത്തെ അപായപെടുത്താന്‍ എത്തുന്ന ബാലിസ്റ്റിക് മിസൈലുകളെ ആകാശത്ത് വെച്ചു തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള പുതിയ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചിരുന്ന പടക്കപ്പലില്‍ നിന്ന് പരീക്ഷണാര്‍ത്ഥം തൊടുത്തുവിട്ട മിസൈലിനെ, രണ്ടായിരം കിലോമീറ്റുകള്‍ ഇപ്പുറം ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് വിക്ഷേപിച്ച പ്രതിരോധ മിസൈല്‍ വിജയകരമായി തകര്‍ത്തതായി ഡി.ആര്‍.ഡി.ഒ അറിയിച്ചു. നൂറ് കിലോമീറ്ററോളം ഉയര്‍ത്തില്‍ വെച്ചാണ് പരീക്ഷണ മിസൈലും പ്രതിരോധ മിസൈലും തമ്മില്‍ കുട്ടിമുട്ടിയത്. എന്നാല്‍ ഇതിനേക്കാള്‍ ഉയരത്തില്‍വെച്ചുതന്നെ മിസൈലുകളെ നശിപ്പിക്കാന്‍ ഇതിനാവുമെന്നാണ് ഡി.ആര്‍.ഡി.ഒയിലെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്. ആണവായുധങ്ങള്‍ വഹിച്ചെത്തുന്ന മിസൈലുകളെപ്പോലും ഇവയ്ക്ക് തകര്‍ക്കാനാവും. ഇത് രണ്ടാം തവണയാണ് പ്രതിരോധ മിസൈല്‍ വിജയകരമായി പരീക്ഷിക്കുന്നത്.ശത്രു രാജ്യങ്ങള്‍ ഇന്ത്യയുടെ ഭൂപ്രദേശം ലക്ഷ്യമാക്കി വിക്ഷേപിക്കുന്ന മിസൈലുകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ തകര്‍ത്തുകളയാന്‍ ഈ പ്രതിരോധ മിസൈലിനാവും.