നോര്‍ക്കയുടെ അലംഭാവം ; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം സ്തംഭിച്ചു

നോര്‍ക്ക റൂട്ട്‌സിന്‍റെ അലംഭാവം കാരണം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം സ്തംഭിച്ചു.  കേന്ദ്രം ഏര്‍പ്പെടുത്തിയ ഇമൈഗ്രേറ്റ് സംവിധാനത്തില്‍ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാന്‍ നോര്‍ക്ക വീഴ്ചവരുത്തിയതിനാല്‍ കഴിഞ്ഞ  ഒന്‍പതു മാസമായി  ഒറ്റ നഴ്‌സിങ് തൊഴിലവസരവും പുതുതായി കേരളത്തിനു ലഭിച്ചിട്ടില്ല. ഇതുവരെ ഗള്‍ഫിലേക്ക് 600 നഴ്‌സുമാരെ നിയമിച്ചിട്ടുണ്ടെന്നാണ് നോര്‍ക്കയുടെ വാദം. എന്നാല്‍, 2016 ജൂണിനുമുമ്പ് ഇസിആര്‍. രാജ്യങ്ങളിലെ 19 തൊഴിലുടമകളില്‍നിന്ന് വാഗ്ദാനം ചെയ്യപ്പെട്ടതാണ് ഇവ. നോര്‍ക്ക തുടര്‍നടപടിയെടുക്കാത്തതിനാല്‍ കുവൈത്ത് സര്‍ക്കാര്‍ വാഗ്ദാനംചെയ്ത ആയിരം തൊഴിലവസരങ്ങളില്‍ നിയമനം നടത്താനായില്ല. അതിനാല്‍ മലയാളികള്‍ക്ക് അവസരം നഷ്ടമായി. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇസിആര്‍) രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക ഏജന്‍സിയാണ് നോര്‍ക്ക. രാജ്യത്തെ 11 സ്വകാര്യ ഏജന്‍സികള്‍ക്ക് നഴ്‌സിങ് നിയമനം നടത്താന്‍ അടുത്തിടെ അനുമതിലഭിച്ചതും കേരളത്തിന് തിരിച്ചടിയാവും. സ്വകാര്യസ്ഥാപനങ്ങള്‍ ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തുമ്പോഴാണ് കുറഞ്ഞചെലവില്‍ നിയമനം നടത്താന്‍ നിയോഗിക്കപ്പെട്ട നോര്‍ക്കയുടെ  അലംഭാവം . തൊഴില്‍ തട്ടിപ്പ് വ്യാപകമായ പശ്ചാത്തലത്തിലാണ് ഇസിആര്‍ രാജ്യങ്ങളിലേക്കുള്ള നിയമനങ്ങള്‍ ഔദ്യോഗിക ഏജന്‍സികളിലൂടെയേ നടത്താവൂവെന്ന് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്. കേരളത്തില്‍ നോര്‍ക്ക, സര്‍ക്കാര്‍ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡിഇപിസി. തമിഴ്‌നാട്ടില്‍ ഓവര്‍സീസ് മാന്‍പവര്‍ കമ്പനി എന്നിവയെ ചുമതലപ്പെടുത്തി. കേരളം വിഷയത്തില്‍ ഉഴപ്പന്‍ നയം സ്വീകരിച്ചപ്പോള്‍  ഒഡിഇപിസി.ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി. അവര്‍ 2016  17 വര്‍ഷത്തില്‍ ഇതുവരെ  700 നിയമനങ്ങള്‍  നടത്തി കഴിഞ്ഞു.