പെണ്‍കുട്ടിക്ക് എതിരെ കേസെടുക്കാതെ കേരളാ പോലീസ് ; നല്ല നടപടി എന്ന് ജനങ്ങള്‍

തിരുവനന്തപുരം : തന്നെ നിരന്തരമായി പീഡിപ്പിച്ചു വന്നിരുന്ന സ്വാമിയുടെ  ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കില്ല എന്ന് കേരളാ പോലീസ്. പോലീസിന്റെ നടപടി സന്തോഷത്തോടെ സ്വാഗതം ചെയ്തിരിക്കുകയാണ് ജനങ്ങളും സോഷ്യല്‍ മീഡിയയും. നേരത്തെ  സ്വാമിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദേഹോപദ്രവം ഏൽപ്പിച്ചതിന് ജാമ്യലഭിക്കാവുന്ന വകുപ്പ് പ്രകാരം യുവതിക്കെതിരെ കേസെടുക്കാൻ പേട്ട പൊലീസ് തീരുമാനിച്ചുവെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിന് തുടർന്ന് കേസെടുത്തില്ല.

ഇതുവരെ  യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. സ്വാമിയുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത് . ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചുവെന്നാണ് മൊഴി . സ്വയം ജനേന്ദ്രിയം മുറിച്ചുവെന്ന് ഡോക്ടര്‍ക്ക് ആദ്യം നൽകിയ മൊഴി സ്വാമി പൊലീസിന് മാറ്റി നല്‍കുകയായിരുന്നു. കാൽതടവികൊണ്ടിരിക്കുന്നതിനിടെ ജനനേന്ദ്രിയം മുറിച്ചുവെന്നാണ് പുതിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനായിരുന്നു പൊലീസ് നീക്കം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൊല്ലം പൻമന ആശ്രമത്തിലെ  ഗംഗേശാനന്ദതീർത്ഥ പാദ എന്നറിയപ്പെടുന്ന ശ്രീഹരിയെ  പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടേത് ധീരമായ നടുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൈംഗികതിക്രമത്തിന് ശ്രമിച്ച  54കാരനായ ശ്രീഹരിയെന്ന  ഗംഗേശാനന്ദ തീർത്ഥപാതയുടെ  ജനനേന്ദ്രിയം യുവതി വെട്ടിമാറ്റുകയായിരുന്നു. സ്വാമിയെ ആക്രമിച്ചകാര്യം യുവതി തന്നെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിളിച്ചറിയിച്ചത്.  സ്വാമി ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തി പിടിച്ചുവാങ്ങിയാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടി മൊഴി നൽകി.