ഭീഷണികള്‍ക്ക് കാതോര്‍ത്ത്: സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന്‍ രാവണനായിരുന്നെന്ന് മന്ത്രി ജി സുധാകരന്‍

സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന്‍ രാവണനായിരുന്നെന്ന് മന്ത്രി ജി.സുധാകരന്‍. ഘോരവനത്തില്‍ അനുജന്റെ അടുത്ത് സീതയെ നിര്‍ത്തിയിട്ടു പോയത് മര്യാദയാണോ. സീത പറഞ്ഞതു കേട്ട് മാനിനെ പിടിക്കാന്‍ ലക്ഷ്മണന്‍ ചേട്ടത്തിയെ ഉപേക്ഷിച്ചു പോയതും ശരിയല്ലെന്നും മന്ത്രി. ആലപ്പുഴയില്‍ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, രാവണന്‍ എത്ര മാന്യമായാണ് സീതയോട് പെരുമാറിയത്. പുഷ്പക വിമാനത്തിലാണ് സീതയെ തട്ടിക്കൊണ്ടുപോയത്. ലങ്കയില്‍ അശോകവനികയില്‍ സംരക്ഷിതയായിരുത്തി. ഒരിക്കലും ശരീരത്തു തൊട്ടില്ല. ഇപ്പോഴുള്ള ശ്രീരാമന്മാര്‍ ഇതൊക്കെ അറിയണമെന്നും അദ്ദേഹം പറഞ്ഞു.സന്ന്യാസിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണം.
പെണ്‍കുട്ടികള്‍ക്ക് ധൈര്യം വേണമെന്ന് പറഞ്ഞുനടക്കുന്ന മഹിളാ സംഘടനകള്‍ ഇക്കാര്യം ശ്രദ്ധിക്കണം. മകള്‍ക്കെതിരേ സാക്ഷിപറയുന്ന അമ്മമാര്‍ ഉണ്ടാവരുതെന്നും തിരുവനന്തപുരത്തെ അമ്മ കാണിച്ചത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.