സൂപ്പര്‍ പ്രൈം ടൈമില്‍ വെല്ലുവിളി സ്വീകരിച്ച് വേണു; സ്വന്തം വീട്ടിലെ ലൈംഗിക വിവാദം ചര്‍ച്ചയാക്കി മാതൃഭൂമി ചാനല്‍ (വീഡിയോ)

തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാതൃഭൂമി ന്യൂസിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസിന്റെ പ്രശനം പ്രൈം ടൈമില്‍ തന്നെ ചര്‍ച്ചയാക്കി മാതൃഭൂമി. സ്വന്തം സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായ വിഷയം ചര്‍ച്ചയ്ക്കെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചുകൊണ്ട് സീനിയര്‍ വാര്‍ത്ത അവതാരകന്‍ വേണുവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

ഏതായാലും വെല്ലുവിളി ഏറ്റെടുത്ത രീതിയിലാണ് വേണു വിഷയം ചാനല്‍ ചര്‍ച്ചയാക്കിയത്. പ്രശസ്ത അഭിഭാഷകനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ.സെബാസ്റ്റിയന്‍ പോള്‍, അഡ്വ.മായ, സി.ആര്‍. നീലകണ്ഠന്‍, പി.ഗീത തുടങ്ങിയവര്‍ക്കൊപ്പം മാതൃഭൂമി എച്ച്.ആര്‍ മാനേജര്‍ ജി.ആനന്ദും ചര്‍ച്ചയില്‍ പങ്കെടുത്തു.

വിവാഹ വാഗ്ദാനം നല്‍കി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ആയ യുവതി നല്‍കിയ പരാതിയിലാണ് മാതൃഭൂമി ന്യൂസിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസി വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റിലെ മുന്‍ അവതാരകനാണ് അമല്‍ വിഷ്ണുദാസ്. അവിടെയായിരിക്കുമ്പോഴും സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2015 ഡിസംബറില്‍ അമല്‍ വിഷ്ണുദാസ് രോഗബാധിതനായി കോസ്മോപോളീറ്റന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ ഒരു കീഴുദ്യോഗസ്ഥ എന്ന നിലയില്‍ താന്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നു എന്നും അപ്പോഴൊക്കെ ആശുപത്രിയില്‍ തനിച്ചായിരുന്ന ഇയാള്‍ താന്‍ വിവാഹിതനാണെങ്കിലും ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും ബന്ധം ഡിവോഴ്സിലെത്തി നില്‍ക്കുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു.

പിന്നീട് ആശുപത്രി വിട്ടതിന് ശേഷം ഇയാള്‍ പ്രേമാഭ്യര്‍ഥന നടത്തുകയും ഭാര്യയുമായുള്ള ഡിവോഴ്സ് കിട്ടിയാലുടന്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗദാനം ചെയ്തുവെന്നും യുവതി പറയുന്നു. തുടര്‍ന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോണ്‍സെക്സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഇയാള്‍ ഭാര്യയെന്ന നിലക്കാണ് തന്നോട് പെരുമാറിയിരുന്നതെന്നും പിതാവിന്റെ ചികില്‍സക്കെന്ന് പറഞ്ഞ് പലപ്പോഴും പണം വാങ്ങിയിരുന്നതായും യുവതി പരാതിയില്‍ പറയുന്നു.