കാണാന്‍ എത്തിയവരോട് തന്നെ വീട്ടില്‍ നിന്നും രക്ഷിക്കാന്‍ നിലവിളിച്ച് ഹാദിയ ; വീടിന് മുന്നില്‍ പ്രതിഷേധമറിയിച്ച് സ്ത്രീകള്‍ (വീഡിയോ)

വിവാദങ്ങളില്‍ അകപ്പെട്ട് ഹാദിയ വിഷയം. ഹാദിയക്ക് സ്വന്തം വീട്ടില്‍ നിന്നും കൊടിയ പീഡനങ്ങള്‍ ഏറ്റുവങ്ങേണ്ടി വരുന്നു എന്നും ഹാദിയ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും  ഹാദിയയെ കാണാനായി എത്തിയ യുവതികള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തി. ഹാദിയയ്ക്ക് നല്കാന്‍ പുസ്തകങ്ങളും വസ്ത്രവും മധുരവുമായി എത്തിയ സ്ത്രീകളാണ് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം അറിയിച്ചത്. കൂടാതെ അവളെ കാണുവാന്‍ അച്ഛന്‍ തങ്ങളെ സമ്മതിച്ചില്ല എന്നും അവര്‍ വെളിപ്പെടുത്തി. ഇന്നുച്ചയോടെയാണ് വൈക്കത്തെ ഹാദിയയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി അഞ്ചുസ്ത്രീകള്‍ എത്തിയത്. എന്നാല്‍ ഹാദിയയെ കാണാന്‍ സാധിക്കുകയില്ലെന്ന് പിതാവ് അശോകന്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് വൈക്കത്ത് ഹാദിയയെ പാര്‍പ്പിച്ചിരിക്കുന്ന വീടിന് മുന്നില്‍ ഇവര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ഫെമിനിസ്റ്റ് റീഡേഴ്‌സ് ഗ്രൂപ്പെന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് തങ്ങളെന്നാണ് യുവതികള്‍ വ്യക്തമാക്കിയത്. കൊണ്ടുവന്ന സമ്മാനങ്ങളെങ്കിലും ഹാദിയക്ക് നല്‍കണമെന്ന് സ്ത്രീകള്‍ അച്ഛന്‍ അശോകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. മകള്‍ക്ക് വേണ്ടതെല്ലാം തങ്ങള്‍ വാങ്ങിക്കൊടുത്തോളാമെന്നായിരുന്നു അവരുടെ മറുപടിയെന്നും സംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നു. കൂടാതെ തങ്ങളെ കണ്ടയുടനെ ജനലിന്റെ വശത്തുനിന്നും എന്നെ രക്ഷിക്കു, ഇവരെന്നെ തല്ലുകയാണെന്ന് ഹാദിയ വിളിച്ചുപറഞ്ഞതായും പ്രതിഷേധവുമായെത്തിയ സ്ത്രീകള്‍ വ്യക്തമാക്കുന്നു. ഹാദിയക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു. വര്‍ക്കൊപ്പം എത്തിയ ഒരാളെ സ്ഥലത്തെത്തിയ വൈക്കം പൊലീസ് കസ്റ്റഡിയില്‍ എടുത്തു എന്നും വിവരമുണ്ട്.

അതേസമയം ഹാദിയ കേസില്‍ എന്‍.ഐ.എയുടെ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്നും റിട്ട.ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ പിന്മാറി. കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കണമെന്ന ആവശ്യം രവീന്ദ്രന്‍ നിരസിക്കുകയായിരുന്നു. ഇക്കാര്യമറിയിച്ച് രവീന്ദ്രന്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഇതേത്തുടര്‍ന്ന് പുതിയ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീംകോടതിയില്‍ സമീപിക്കാനിരിക്കുകയാണ്. ഈ മാസം 16നാണ് ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. അന്വേഷണം കുറ്റമറ്റതാക്കുന്നതിനും നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനുമാണ് സര്‍വീസില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് രവീന്ദ്രനെ കേസിന്റെ മേല്‍നോട്ടം വഹിക്കുന്നതിനായി ചുമതലപ്പെടുത്തിയത്. എന്നാല്‍ കേസില്‍ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന് രവീന്ദ്രന്‍ അറിയിക്കുകയായിരുന്നു.