ബന്ധു നിയമന കേസ് ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

കൊച്ചി:സി.പി.എം നേതാവ് ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് ഹൈക്കോടതി റദ്ദാക്കി. വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണിക്കും, പി.കെ.ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ക്കുമെതിരായ കേസും ഹൈക്കോടതി റദ്ദാക്കി. നിലനില്‍ക്കാത്ത കേസ് രജിസ്റ്റര്‍ ചെയ്തതെന്തിനാണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതി നടത്തിയത്. നിലനില്‍ക്കാത്ത കേസ് എടുത്തതെന്തിനാണെന്ന് ചോദിച്ച കോടതി, ആരുടെയെങ്കിലും വായടപ്പിക്കാനാണോ വിജിലന്‍സ് കേസ് രെജിസ്റ്റര്‍ ചെയ്തതെന്ന് കോടതി ചോദിച്ചു.

ജയരാജനെതിരായ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും നിയമനത്തിലൂടെ ആരും ഏതെങ്കിലും തരത്തിലുള്ള നേട്ടമുണ്ടാക്കിയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കേസില്‍ സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.