പടക്കവില്‍പ്പനയില്‍ വര്‍ഗ്ഗീയത കലര്‍ത്തരുത് എന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീം കോടതി. പടക്കവില്‍പ്പന നിരോധനത്തിന് വര്‍ഗ്ഗീയനിറം നല്‍കുന്നത് ശരിയല്ലെന്നും ഇതില്‍ ദു:ഖമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം, ദില്ലിയിലെ പടക്കനിരോധനം തുടരുമെന്ന് കോടതി വ്യക്തമാക്കി. നിരോധനത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഒരു സംഘം പടക്കവ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഉത്തരവില്‍ ഭേദഗതി വരുത്താന്‍ വിസമ്മതിച്ച കോടതി ഹര്‍ജി തള്ളി. പടക്കം പൊട്ടിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്‍പ് വില്‍പ്പന നടന്നിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. ഇത്തവണത്തേത് പടക്കങ്ങള്‍ ഇല്ലാത്ത ദീപാവലി ആയിരിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ മാസം ഒമ്പതിനാണ് ദില്ലിയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് സുപ്രിം കോടതി വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രശസ്തരായ പലരില്‍ നിന്നും ഉണ്ടായത്.

നിരോധനത്തെ വര്‍ഗ്ഗീയമായി കണ്ടായിരുന്നു പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗതും യോഗഗുരു ബാബ രാംദേവും പ്രതികരിച്ചത്. മലിനീകരണത്താല്‍ വലയുന്ന ദില്ലിയില്‍ വെടിമരുന്ന് ഉണ്ടാക്കുന്ന മലിനീകരണം കൂടി താങ്ങാനുള്ള ശേഷി ഇല്ല. അതുകൊണ്ട് കഴിഞ്ഞ വര്‍ഷം തന്നെ സുപ്രിം കോടതി വെടിമരുന്നിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2016 നവംബറില്‍ ആരംഭിച്ച നിരോധനത്തിന്റെ കാലാവധി 2017 സെപ്തംബര്‍ വരെയാണ് ഉള്ളത്. ഈ കാലാവധിയാണ് ഇപ്പോള്‍ സുപ്രിം കോടതി നവംബര്‍ ഒന്നുവരെയാക്കി ഉയര്‍ത്തിയത്. ദീപാവലിക്കാലത്ത് പടക്കങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് ദില്ലിയിലെ മൂന്ന് കോളെജ് വിദ്യാര്‍ത്ഥികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും പരാതിയില്‍ കക്ഷി ചേര്‍ന്നിരുന്നു. അതേസമയം ശശി തരൂര്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ നിരോധനത്തെ പിന്തുണച്ചു കൊണ്ടാണ് രംഗത്തെത്തിയത്.