അമിത് ഷായ്ക്കും മകനും എതിരെ പുതിയ ആരോപണങ്ങളുമായി ദ വയര്‍

അഹമ്മദാബാദ് : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും മകനുമെതിരെ വീണ്ടും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ദ വയര് രംഗത്ത്‍. അമിത് ഷായും മകനും ഗുജറാത്തില്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായി തുടരുന്നത് നിയമവിരുദ്ധമാണെന്ന് ദ വയറിന്‍റെ പുതിയ വാര്‍ത്ത പറയുന്നു. ഇത് ലോധ കമ്മറ്റി ശിപാര്‍ശകള്‍ക്ക് വിരുദ്ധമാണെന്നാണ് വയര്‍ ചൂണ്ടിക്കാട്ടിയത്. ലോധ കമ്മറ്റി ശിപാര്‍ശ പ്രകാരം, ഏതെങ്കിലും ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്റ്, ട്രഷറര്‍, ജോയിന്‍റെ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ ഒരാള്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ മാത്രമേ അനുവദിക്കാവൂ. ഇതിന് ശേഷമുള്ള മൂന്ന് വര്‍ഷം ഭാരവാഹിത്വം അനുവദനീയമല്ല. ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ ബോര്‍ഡുകളുടെ ഭരണസമിതിയില്‍ ഉള്‍പ്പെടാനും പാടില്ല എന്നാണ് ലോധ കമ്മറ്റിയുടെ ശിപാര്‍ശ.

2014 മുതല്‍ അമിത് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്റ് ആണ്. 2013 മുതല്‍ ജെയ് ഷാ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തും തുടരുന്നു.
കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നടന്നാല്‍ അമിത് ഷായ്ക്കും മകനും ഇപ്പോള്‍ വഹിക്കുന്ന പദവികള്‍ ഒഴിയേണ്ടി വരും. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അമിത് ഷാ ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതും ലോധ കമ്മറ്റി നിര്‍ദ്ദേശത്തിന് എതിരാണ്. അതേസമയം ദ വയറിന്‍റെ വാര്‍ത്തയോട് പ്രതികരിക്കാന്‍ അമിത് ഷാ തയ്യാറായില്ല. പിന്നീട് പ്രതികരിക്കാമെന്നായിരുന്നു ജെയ് ഷായുടെ പ്രതികരണം. അമിത് ഷായുടെ മകന്‍റെ പേരിലുള്ള കമ്പനി റ്റവർഷത്തിൽ 50,000 രൂപ വിറ്റുവരവിൽ നിന്ന് 80 കോടി വിറ്റുവരവുള്ള കമ്പനിയായി ഉയർന്നു എന്ന വാര്‍ത്ത‍ ആദ്യം പുറത്തുവിട്ടത് വയര്‍ ആയിരുന്നു. തുടര്‍ന്ന്‍ മാധ്യമത്തിന് എതിരെ നൂറുകോടി രൂപയുടെ മാനനഷ്ട്ടക്കേസ് ജയ്‌ ഷാ കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.