കോഴിയെ രക്ഷിക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി കിണറ്റില്‍ വീണു മരിച്ചു

കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കവേ കൊലക്കേസ് പ്രതി മരിച്ചു. മാങ്ങാട് ആര്യടുക്കം കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രജിത്ത് (കുട്ടാപ്പി- 28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. രണ്ടു വര്‍ഷം മുമ്പ് സി.പി.എം. പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം.ബി.ബാലകൃഷ്ണനെ കുത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് പ്രജിത്ത്. ഇവരുടെ വീടിനടുത്ത് 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ കോഴിയെ പുറത്തെടുത്ത ശേഷം മുകളിലേക്ക് കയറുന്നതിനിടയില്‍ തളര്‍ന്ന് പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു.

രക്ഷിക്കാനിറങ്ങിയ പരിസരവാസികളായ അരുണ്‍, വിനോദ് ,ശശി എന്നിവക്ക് പ്രജിത്തിനെ എടുത്ത് മുകളിലേക്ക് കയറാന്‍ കഴിഞ്ഞില്ല. പ്രജിത്തിന് നടുവിന് സാരമായ ക്ഷതമേറ്റിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു. ഇവരെത്തി പ്രജിത്തിനെ ആദ്യം പുറത്തെടുത്ത് കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരിച്ചു. കിണറ്റില്‍ വീണ കോഴിയെ പിടിച്ചു കരയ്ക്ക് കയറ്റിയ ഇയാള്‍ ഏറെ ക്ഷീണിതന്‍ ആയിരുന്നു. അതാണ്‌ തിരികെ കയറിയപ്പോള്‍ കയറില്‍ നിന്നും പിടിവിട്ടു പോയത്. ആറ് മാസം മുമ്പാണ് വിവാഹിതനായത്.