മോഷണത്തിനെത്തിയ യുവാവിനെ സഹോദരങ്ങള്‍ ചേര്‍ന്നു തല്ലിക്കൊന്നു

പി.പി. ചെറിയാന്‍

ക്യൂന്‍സ് (ന്യൂയോര്‍ക്ക്): ജൂലൈ 30 തിങ്കളാഴ്ച രാവിലെ 2.30ന് ഭവന ഭേദനത്തിനെത്തിയ 20 വയസുള്ള മോഷ്ടാവിനെ വീട്ടില്‍ താമസിച്ചിരുന്ന രണ്ടു സഹോദരങ്ങള്‍ ചേര്‍ന്നു ബേസ്ബാള്‍ കൊണ്ടടിച്ചും കത്തികൊണ്ടു കുത്തിയും കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

രാവിലെ 2.30 ന് വീടിന്റെ വാതിലില്‍ മുട്ടുന്നതു കേട്ടാണ് സഹോദരന്മാര്‍ ഉണര്‍ന്നത്. പുറത്തു ആരോ നില്‍ക്കുന്നതു കണ്ടു വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മോഷ്ടാവ് അകത്തേക്ക് ബലംപ്രയോഗിച്ച് കടക്കുന്നതിനായി ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് നടന്ന ബലപ്രയോഗത്തിനിടയി ലാണ് ബേസ്ബാള്‍ ബാറ്റ് ഉപയോഗിച്ചു മോഷ്ടാവിനെ സഹോദരങ്ങള്‍ നേരിട്ടത്.

മോഷണ ശ്രമം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിചേര്‍ന്ന പൊലീസ് ശരീരമാസകലം രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന യുവാവിനെ അടിയന്ത്രിമായി ആശുപത്രിയിലേക്ക് മാറ്റി. തലക്ക് അടിയേറ്റും നെഞ്ചില്‍ കുത്തേറ്റുമാണു യുവാവ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

നടന്ന സംഭവം വീട്ടിലെ ക്യാമറയില്‍ പതിഞ്ഞിരിക്കുന്ന മോഷ്ടാവിനെ ഇവര്‍ക്ക് നേരത്തെ പരിയവുമില്ലായിരുന്നു. 16ഉം 27ഉം പ്രായമുള്ള സഹോദരങ്ങളാണ് മോഷ്ടാവിനെ നേരിട്ടതെന്നും മോഷ്ടാവിന്റെ മരണത്തില്‍ ഇവരുടെ പങ്ക് എന്തായിരുന്നുവെന്നും അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു.