കലാഭവന്‍ മണിയുടെ മരണം: ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് സിബിഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും

കൊച്ചി: ചാലക്കുടിക്കാരന്‍ ചങ്ങാതി സിനിമയില്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ സിബിഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും. വിനയന്‍ ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരാകും. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ജീവിതവും മരണവും പ്രതിപാദിക്കുന്ന സിനിമയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. വിനയനാണ് സംവിധാനം. മിമിക്രി കലാകാരനായ രാജാമണിയാണ് നായകനായി വേഷമിട്ടത്.

അതേസമയം 2016 മാര്‍ച്ച് 6ന് അന്തരിച്ച മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. കൊലപാതകമെന്ന ആക്ഷേപം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നുവെങ്കിലും പര്യാപ്തമായ തെളിവുകളൊന്നും പോലീസിനു ലഭിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചുവെങ്കിലും പുരോഗതിയുണ്ടായില്ല. സംശയിക്കപ്പെടുന്നവരുടെ നുണപരിശോധനയുള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു.

എന്നാല്‍ ആരോപിക്കുംവിധം മനഃപൂര്‍വം അപായപ്പെടുത്താനുള്ള സാധ്യതകളിലേക്കു വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ മറുപടി. സത്യം പുറത്തുകൊണ്ടുവരാന്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു. വിഷമദ്യം അകത്തു ചെന്നുവെന്നു വ്യക്തമാക്കിയുള്ള രണ്ട് ലാബ് റിപ്പോര്‍ട്ടുകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്നതനുസരിച്ചു വീണ്ടും പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.