തര്‍ക്കം തീര്‍ന്നു ; നവകേരളത്തിനായി ‘അമ്മ’യുടെ താരനിശ അബുദാബിയിൽ നടക്കും

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ ‘അമ്മ’യും തമ്മിലുണ്ടായ തര്‍ക്കം ഒത്തുതീര്‍ന്നു. മുന്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 7-നു അബുദാബിയില്‍ വെച്ച് തന്നെ ‘അമ്മ’യുടെ താരനിശ നടക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പരിപാടിയെ ചൊല്ലിയാണ് ഇരുസംഘടനകള്‍ക്കമുമിടയില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നത്. ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്താന്‍ ഉദ്ദേശിച്ച താരനിശയിലേക്ക് നവംബര്‍ 28 മുതല്‍ താരങ്ങളെ വിട്ടുനല്‍കണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മ്മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചതാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ചൊടിപ്പിച്ചത്.

താരങ്ങള്‍ താരനിശയ്ക്കും അതിന്റെ പരിശീലനത്തിനും പോയാല്‍ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ നീളുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. വേണ്ടത്ര ചര്‍ച്ച നടത്താതെ ‘അമ്മ’യ്ക്ക് അന്തിമതീരുമാനമെടുക്കാനാകില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് ‘അമ്മ’യ്ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. അതുപോലെ നവകേരള നിര്‍മാണ ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി 2019 മാര്‍ച്ച് അവസാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി മലയാള സിനിമയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കേരളത്തിലും താരനിശ നടത്തുവാന്‍ തീരുമാനമായി.