വനിതാ മതില്‍ ; ചിലവ് 500 കോടി എങ്കിലും ആയിക്കാണും എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വനിതാ മതിലിന് 50 കോടി രൂപ ചെലവഴിക്കുമെന്ന് പറഞ്ഞെങ്കിലും ഏറ്റവും കുറഞ്ഞത് 500 കോടി രൂപയെങ്കിലും ഇതിന് ചെലവായിട്ടുണ്ട് എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍. വനിത മതില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നും മതന്യൂനപക്ഷങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തിയ മതില്‍ വര്‍ഗീയ മതില്‍ ആണ് ഇതെന്നും മുല്ലപള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ബന്ത് സമാനമായ സാഹചര്യം സൃഷ്ടിച്ചാണ് മതില്‍ കെട്ടിയത്. സര്‍ക്കാര്‍ മെഷീനറി പൂര്‍ണമായും ദുരുപയോഗം ചെയ്തു. സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ ഓഫീസികളിലും അപ്രഖ്യാപിത അവധിയായിരുന്നു. ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്‍രെ ആജ്ഞയ്ക്ക് കീഴടങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രളയത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയും 10000 രൂപയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയും ചെയ്യുമ്പോഴാണ് ഈ ധൂര്‍ത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.