ചുട്ടുപൊള്ളി കേരളം ; അടുത്ത ആഴ്ച ഉഷ്ണതരംഗത്തിനു സാധ്യത എന്ന് റിപ്പോര്‍ട്ട്

വേനല്‍ കനത്തതോടെ സംസ്ഥാനത്ത് അടുത്ത ആഴ്ച ഉഷ്ണതരംഗം വരെ ഉണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലബാര്‍ മേഖലയിലാണ് ചൂട് ഏറ്റവും ശക്തമാവുക. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കുന്നു.

കോഴിക്കോടാണ് നിലവില്‍ താപനിലയിലെ വര്‍ധനവില്‍ മുന്നില്‍. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ കൂടി. കേരളത്തിലാകമാനം ശരാശരി മൂന്ന് ഡിഗ്രിക്ക് മുകളില്‍ ഇതുവരെ താപനിലയില്‍ വര്‍ധനവുണ്ടായെന്ന് കേന്ദ്രനിലയം പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു.

ബുധനാഴ്ചയോടെ താപനില ആറ് ഡിഗ്രി വരെ കൂടാം. ഈ നിലയില്‍ പോയാല്‍ പന്ത്രണ്ടാം തിയതിയാവുമ്പോള്‍ താപനില 10 ഡിഗ്രി വരെ ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നീരീക്ഷകേന്ദ്രത്തിന്റെ ഗ്രാഫുകള്‍ പറയുന്നത്. ഈ വര്‍ദ്ധനവ് സൂര്യാഘാതത്തിനും മുകളില്‍ ഉഷ്ണതരംഗമെന്ന് അവസ്ഥയാണ്.

മനുഷ്യന് താങ്ങാന്‍ കഴിയുന്ന താപനില കുറിക്കുന്ന ഹീറ്റ് ഇന്റെക്‌സ് പ്രകാരവും വലിയ ചൂടാണ് വരാന്‍ പോകുന്നത്. വിദേശ ഏജന്‍സികളുടെ കണക്കുകള്‍ കൂടി ക്രോഡീകരിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകള്‍ തയാറാക്കുന്നത്. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും കരുതലുകളെടുക്കുകയാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.

എന്നാല്‍ സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ പ്രവചനം അംഗീകരിക്കുന്നില്ല. പരമാവധി മൂന്ന് ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണ് സംസ്ഥാനത്ത് ഇവര്‍ കണക്കാക്കുന്നത്. പി2സി പത്ത് ഡിഗ്രിവരെ ചൂട് കൂടുന്നത് ഇതിന് മുന്‍പ് കേരളം അനുഭവിച്ചില്ല. അതുണ്ടാകാതിരിക്കണമെങ്കില്‍ വേനല്‍ മഴ കനിയണം.