ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് : നാലാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗ്

ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ പല ഇടങ്ങളിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിലായി 28.56% പോളിംഗ് ആണ് 11 മണിവരെ രേഖപ്പെടുത്തിയത്. 7 മണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. 5 ഘട്ടങ്ങളായാണ് ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 5ാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 20ന് നടക്കും. 23ന് വോട്ടെണ്ണല്‍ നടക്കും.

48 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന 221 സ്ഥാനാര്‍ത്ഥികളുടെ ഭാഗ്യം തീരുമാനിക്കുക. 221 സ്ഥാനാര്‍ഥികളില്‍ 22 പേര്‍ സ്ത്രീകളാണ്. ഒരു ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ഇന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മധുപൂര്‍, ദിയോഗര്‍, ബഗോദര്‍, ജാമുവ, ഗാന്ധെ, ഗിരിദി, ദുമ്രി, ബൊക്കാറോ, ചന്ദന്‍കയാരി, സിന്ധ്രി, നിര്‍സ, ധന്‍ബാദ്, ഝാരിയ, ബാഗ്മാര, ടുണ്ടി എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍, ബഗോദര്‍, ജാമുവ, ദുമ്രി, ടുണ്ടി എന്നീ മണ്ഡലങ്ങളില്‍ 3 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. ബാക്കിയുള്ള മണ്ഡലങ്ങളില്‍ 5 മണിവരെയാണ് പോളിംഗ് നടക്കുക.

ഝാര്‍ഖണ്ഡിലെ ജനങ്ങളോട് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചിരുന്നു. വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യത്തിന്റെ ഈ പുണ്യ ഉത്സവത്തിന്റെ ഭാഗമാകാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

അതേസമയം, ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ് ഇന്ന് നടക്കുന്ന നാലാം ഘട്ട തിരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ ഘട്ടത്തില്‍ പോളിംഗ് നടക്കുന്ന 15ല്‍ 11 സീറ്റുകള്‍ ബിജെപി നേടിയിരുന്നു.

ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപിയും ജെ.എം.എം-കോണ്‍ഗ്രസ്-എല്‍.ജെ.ഡി സഖ്യവുമാണ് പ്രധാന എതിരാളികള്‍. എന്‍.ഡി.എയില്‍ നിന്നും ചില സഖ്യകക്ഷികള്‍ വിട്ടു പോയതിനെത്തുടര്‍ന്ന് സഖ്യമില്ലാതെയാണ് ഇത്തവണ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി വിട്ട എ.ജെ.എസ്യുവും ലോക് ജനശക്തി പാര്‍ട്ടിയും ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്.

2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 81 സീറ്റില്‍ 35 സീറ്റ് ബിജെപി നേടിയിരുന്നു. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനു (എ.ജെ.എസ്.യു)മായി സഖ്യമുണ്ടാക്കിയാണ് ബിജെപി ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്തിയത്.

അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രാ, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നില്ല എന്നത് വസ്തുതയാണ്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി ജാര്‍ഖണ്ഡില്‍ മികച്ച വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.