വിശ്വഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷനെ വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശ് ഹിന്ദു മഹാസഭാ സംസ്ഥാന അദ്ധ്യക്ഷന്‍ രഞ്ജിത്ത് ബച്ചനാണ് വെടിയേറ്റ് മരിച്ചത്. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചില്‍ സിഡിആര്‍ഐ ബില്‍ഡിംഗിന് സമീപത്താണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം രഞ്ജിത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് രഞ്ജിത്തിന് വെടിയേറ്റത്.

അദ്ദേഹത്തിന്റെ തലയ്ക്കാണ് വെടിയേറ്റത്. ഒന്നിലധികം തവണ വെടിയേറ്റ രഞ്ജിത്ത് തല്‍ക്ഷണം മരണമടയുകയായിരുന്നു. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന സഹോദരനും വെടിയേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വെടിവെച്ചത് ആരാണെന്ന് വ്യക്തമല്ലെന്നും അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ലക്നൗ സെന്‍ട്രല്‍ ഡിസിപി ദിനേശ് സിംഗ് പറഞ്ഞു. വിശ്വഹിന്ദു മഹാസഭയില്‍ എത്തുന്നതിന് മുന്‍പ് സമാജ് വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്നു മരണമടഞ്ഞ രഞ്ജിത്ത്.