ലോക് ഡൌണ്‍ ; കേരളത്തില്‍ ഗാര്‍ഹികപീഡന പരാതികള്‍ കൂടുന്നു

സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നതായി കണക്കുകള്‍. ഇത്തരത്തില്‍ നിരവധി പരാതികളാണ് ദിവസവും വനിതാകമ്മീഷന് ലഭിക്കുന്നത്. യാത്രാനിരോധനമുള്ളതിനാല്‍ കുടുംബാഗങ്ങളെല്ലാവരും വീടുകളിലുണ്ട്. പതിവിന് വ്യത്യസ്തമായി സൃഷ്ടിക്കപ്പെട്ട ഈ സാമൂഹിക സാഹചര്യം ഗാര്‍ഹിക പീഡനകേസുകള്‍ക്ക് കാരണമാകുന്നുവെന്നാണ് വനിതാ കമ്മീഷന്റെ വിലയിരുത്തല്‍.

‘കുടുംബങ്ങളില്‍ നിലനിന്നിരുന്ന ചെറിയ തര്‍ക്കങ്ങളും മറ്റും സംഘര്‍ഷരംഗങ്ങളിലെത്താതെ അവസാനിക്കുന്നതായിരുന്നു പഴയ സാഹചര്യം. എന്നാല്‍ എല്ലാവരും വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ തര്‍ക്കം സംഘര്‍ഷത്തിന് വഴിമാറി. യാത്രാനിരോധനമുള്ളതിനാല്‍ സ്ത്രീകള്‍ക്ക് പലപ്പോഴും പരാതിപ്പെടാനും കഴിയുന്നില്ല’- വനിതാകമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറയുന്നു.

മദ്യനിരോധനം ഗാര്‍ഹിക പീഡനപരാതികള്‍ വര്‍ധിക്കുന്നതിന്റെ പ്രധാനകാരണമായിട്ടുണ്ട്. മദ്യാസക്തരായ പുരുഷന്‍മാര്‍ മദ്യം കിട്ടാത്തതിന്റെ ദേഷ്യം സ്ത്രീകളോട് പ്രകടിപ്പിക്കുന്നു. ഇത്തരം അവസ്ഥകള്‍ സ്ത്രീകള്‍ക്കുമേലുള്ള അതിക്രമമായി മാറുന്നു. ലോക്ക് ഡൌണ്‍ പശ്ചാത്തലത്തിലുണ്ടായ സമ്പത്തിക പ്രതിസന്ധിയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഇടവയ്ക്കുന്നുണ്ട്.

അതുപോലെ അസാധാരണ സാഹചര്യം മൂലം ഗാര്‍ഹിക പീഡകര്‍ക്ക് എതിരെ പരാതിപ്പെടാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ പരാതികള്‍ പലതും വനിതാകമ്മീഷനംഗങ്ങള്‍ക്ക് ടെലഫോണ്‍ വഴിയാണ് ലഭിക്കുന്നത്.

പരാതിക്കാര്‍ക്കായി ഫോണ്‍ വഴി കൗണ്‍സിലിങ്ങ് സൗകര്യം വനിതാകമ്മീഷന്‍ ഒരുക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെട്ടതിന് ശേഷം നിരവധി ഗാര്‍ഹിക പീഡന പരാതികള്‍ ലഭിച്ചേക്കുമെന്നാണ് കമ്മീഷന്റെ കണക്കുകൂട്ടല്‍.

യാത്രാവിലക്കുമൂലം പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടാനും കഴിയുന്നില്ല. കോവിഡ് പ്രതിരോധ തിരക്കിലായ പോലീസ് സംവിധാനങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരം പരാതികള്‍ പ്രധാന്യത്തോടെ പരിഗണിക്കാനും സാദ്ധ്യതയില്ല.