ആഗോള സാമ്പത്തിക മാന്ദ്യം 2008 ലേതിനെക്കാള്‍ രൂക്ഷമെന്ന് ഐ.എം.എഫ്

കൊറോണ വൈറസിനെ തുടര്‍ന്ന് ആഗോള തലത്തിലുണ്ടാകുന്ന സാമ്പത്തിക മന്ദ്യം 2008ലേതിനെക്കാള്‍ രൂക്ഷമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്).

മറ്റേതിനേയും പോലെയല്ല ഇപ്പോഴത്തെ പ്രതിസന്ധി. ലോക സാമ്പദ് വ്യവസ്ഥ ഒരിക്കലും നിലച്ചതായി നാം കണ്ടിട്ടില്ല. നമ്മള്‍ ഇപ്പോള്‍ മാന്ദ്യത്തിലാണ്. ഐഎംഎഫിന്റെ ചരിത്രത്തില്‍ ഇത് ആദ്യമാണ്. നമ്മളെല്ലാവരും ഒത്തുചേരേണ്ട പ്രതിസന്ധി ഘട്ടം കൂടിയാണിതെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു.

90 ഓളം രാജ്യങ്ങളാണ് ഇതുവരെ അടിയന്തിര സഹായം ആവശ്യപ്പെട്ട് ഐഎംഎഫിനെ സമീപിച്ചിരിക്കുന്നത്. രാജ്യങ്ങള്‍ ആരോഗ്യ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും ക്രിസ്റ്റലീന ജോര്‍ജീവ കൂട്ടിച്ചേര്‍ത്തു.

വൈറസ് ബാധയെ തുടര്‍ന്ന് 90 ബില്യണ്‍ യുഎസ് ഡോളര്‍ ഇല്ലാതായി. വളര്‍ന്നു വന്ന പല രാജ്യങ്ങളും സാമ്പത്തികമായി തകര്‍ന്നു. ഈ അവസരത്തില്‍ ദുര്‍ബല രാജ്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.