സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കര്‍ അവധിയിലേക്ക്

സ്വർണ്ണകടത്തു പ്രതികളുമായി അടുപ്പം തെളിയിക്കപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഐടി സെക്രട്ടറി എം ശിവശങ്കര്‍ അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കി. സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്.

ആറ്‌മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയും ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു. അതിനു ശേഷമാണ് ശിവശങ്കർ അവധിയിൽ പ്രവേശിക്കാൻ അപേക്ഷ നൽകിയത്.

യു.എ.ഇ. കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്‌നയുമായി ശിവശങ്കറിന് അടുത്തബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.

ഇന്നാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം ശിവശങ്കറിനെ മാറ്റിയത്. പകരം ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിനാണ് അധിക ചുമതല. എന്നാൽ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റുന്നതിൽ തീരുമാനം ഉണ്ടായിരുന്നില്ല അതിനു പിന്നാലെയാണ് അവധിയിൽ പ്രവേശിക്കാൻ ഇയാൾ അനുമതി നൽകിയത്.