അമുല്‍ ; ഗുജറാത്തില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്ഗ്രസ്

അമുല്‍ ഡയറി (കൈറ ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ്) തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ 8 സീറ്റിലും കോണ്‍ഗ്രസ് പാനലില്‍ നിന്നുള്ളവര്‍ വിജയിച്ചു. 12 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇതില്‍ ഒരു സീറ്റില്‍ ബി.ജെ.പി നേതാവ് രാംസിങ് പാര്‍മര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാംസിങ് പാര്‍മര്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജേന്ദ്രസിങ് പാര്‍മറുമായി ചേര്‍ന്നുണ്ടാക്കിയ പാനലാണ് വിജയിച്ചത്. അമുല്‍ ഡയറി സൊസൈറ്റി ഡിപ്പാര്‍ട്ട്മെന്റ് ക്യാമ്പസില്‍ തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍ നടന്നത്.

അഞ്ച് വര്‍ഷത്തിന് ശേഷം ശനിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി എം.എല്‍.എ കേസരിസിങ് സോളങ്കി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് പട്ടേലിനോട് പരാജയപ്പെട്ടു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സഞ്ജയ് പട്ടേല്‍ കേസരിസിങ് സോളങ്കിയോട് പരാജയപ്പെട്ടിരുന്നു. ആനന്ദില്‍ നിന്നുളള കോണ്‍ഗ്രസ് എം.എല്‍.എ കാന്തി സോധ പാര്‍മര്‍ 41 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ ബോര്‍സാദില്‍ നിന്നുളള കോണ്‍ഗ്രസ് എം.എല്‍.എ രാജേന്ദ്രസിങ് പാര്‍മര്‍ ബോര്‍സാദില്‍ വിജയിച്ചു. 93-ല്‍ 93 വോട്ടും നേടിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. അമുല്‍ വൈസ് ചെയര്‍മാനാണ് രാജേന്ദ്രസിങ് പാര്‍മര്‍.

കോണ്‍ഗ്രസിന്റെ ശക്തമായ അടിത്തറയാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മനസ്സിലാവുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ബിമല്‍ഷാ പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ സ്വീകാര്യതയും ശക്തമായ അടിത്തറയുമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ വെളിവാകുന്നത്. ജനങ്ങള്‍ക്കായി ഇനിയും ഞങ്ങള്‍ പ്രവര്‍ത്തനം തുടരും” അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 99.71 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു.