ഫൈസര്‍ വാക്സിന്റെ ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

കൊറോണ വൈറസിന് എതിരെ ബഹുരാഷ്ട്ര മരുന്ന് കമ്പനികളായ ഫൈസര്‍ – ബയോണ്‍ടെക്ക് വികസിപ്പിച്ചെടുത്ത വാക്സിന്‍ അടിയന്തരമായി ഉപയോഗിക്കുന്നതിന് ലോകാരോഗ്യസംഘടന അനുമതി നല്‍കി. ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റില്‍ ഇടം നേടുന്ന ആദ്യത്തെ വാക്സിനാണ് ഫൈസര്‍ വാക്സിന്‍.

ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിച്ചതോടെ ഇനി മുതല്‍ രാജ്യങ്ങള്‍ക്ക് ഫൈസര്‍ വാക്സിന് അനുമതി നല്‍കല്‍ വേഗത്തിലാക്കാന്‍ സാധിക്കും. യുനിസെഫും പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസഷനും ആവശ്യാര്‍ഥം വാക്സിനുകള്‍ എത്തിച്ചു നല്‍കും. എന്നാല്‍ ഇന്ത്യയില്‍ ഫൈസര്‍ വാക്‌സിന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഫൈസര്‍ വാക്‌സിന്‍ ഏറ്റവും വിലപിടിപ്പുള്ള വാക്‌സിനാണ്. കൂടാതെ മൈനസ് 70-80 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടതുമുണ്ട്.

നിര്‍മാണം മുതല്‍ കുത്തിവെക്കുന്നതുവരെ ഈ താപനിലയില്‍ സൂക്ഷിക്കേണ്ടതിനാല്‍ ഇന്ത്യയെപോലെ ഒരു രാജ്യത്തിന് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ താരതമ്യേന വിലകുറവായതും ഫ്രിഡ്ജിന്റെ തണുപ്പില്‍ സൂക്ഷിക്കാനാവും എന്നതും ഇന്ത്യക്ക് കൂടുതല്‍ സാധ്യത നല്‍കുന്നുണ്ട്. എന്തായാലും വൈകാതെ ആരോഗ്യവകുപ്പില്‍ നിന്നും ഏത് വാക്‌സിന്‍ ഉപയോഗിക്കുമെന്നതിന്റെ തീരുമാനം ലഭിക്കുമെന്നാണ് വിവരം. നാളെ മുതല്‍ രാജ്യത്തു വാക്‌സിന്റെ ഡ്രൈ റണ്‍ ആരംഭിക്കുകയാണ്.