ബലാത്സംഗ പ്രതിക്ക് വേണ്ടി ജോസഫൈന്‍ ഇടപെട്ടു എന്ന ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി

വനിതാകമ്മീഷന്‍ മുന്‍ അധ്യക്ഷയായിരുന്ന എം സി ജോസഫൈനെതിരെ ഗുരുതര ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതിക്ക് വേണ്ടി ജോസഫൈന്‍ രംഗത്തെത്തിയെന്ന് മയൂഖ പറയുന്നു. 2016ല്‍ ആയിരുന്നു സംഭവം. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് ആയിരുന്നു മയൂഖ വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് എസ് പി പൂങ്കുഴലിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ കേസിന്റെ കാര്യത്തില്‍ മോശം സമീപനമാണ് പൊലീസില്‍ നിന്ന് ഉണ്ടായത്. സംഭവത്തില്‍ വനിതാകമ്മീഷന്‍ അധ്യക്ഷയായിരുന്ന എം സി ജോസഫൈന്‍ പ്രതികള്‍ക്കായി ഇടപെട്ടുവെന്നും എന്നാല്‍ പ്രതി ഇപ്പോഴും പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ ആരോപിച്ചു. സാമ്പത്തിക – രാഷ്ട്രീയ പിന്‍ബലമുള്ള പ്രതി സ്വാധീനം ഉപയോഗിച്ച് നടപടികള്‍ വൈകിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.

പ്രതി ഇതിന്റെ പേരില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍, അവിവാഹിതയായ പെണ്‍കുട്ടി ഭാവിയെക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്ന് പരാതിപ്പെട്ടില്ല. ഇതിനെ തുടര്‍ന്ന് പ്രതി നിരന്തരം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടി വിവാഹിതയായി. 2020ല്‍ പ്രതി വീണ്ടും ഭീഷണിയുമായി എത്തി. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അറിഞ്ഞ ഭര്‍തൃവീട്ടുകാര്‍ എസ് പി പൂങ്കുഴലിക്ക് പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കാനായി ആദ്യം ചെന്നപ്പോള്‍ പോസിറ്റീവായ പ്രതികരണമായിരുന്നു ഉണ്ടായതെന്നും എന്നാല്‍, പ്രതിയുടെ സ്വാധീനത്തെ തുടര്‍ന്ന് പിന്നീട് തങ്ങളെ അവഗണിക്കുന്ന സമീപനമാണ് പൊലീസ് കൈക്കൊണ്ടതെന്നും മയൂഖ വ്യക്തമാക്കുന്നു.

ഈ വിഷയത്തില്‍ വനിതാകമ്മീഷന്‍ അധ്യക്ഷയായിരുന്ന എം സി ജോസഫൈന്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പ്രതിക്ക് വേണ്ടി ഇടപെട്ടെന്നും മയൂഖ ആരോപിച്ചു. കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രിയും ഇതില്‍ ഇടപെട്ടതായി ഇവര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ഒരു മന്ത്രിയെയോ ഒരു ബിഷപ്പിനെയോ ഇതിലേക്ക് വലിച്ചിട്ട് ഒരു വിവാദത്തിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും ഈ കേസില്‍ ഇടപെടുന്നവര്‍ക്ക് പിന്മാറാന്‍ ഒരു അവസരം കൂടി നല്‍കുകയാണെന്നും മയൂഖ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പരാതി നല്‍കിയെന്നും ഇതിനു തൊട്ടു പിന്നാലെ സി ഐ തന്റെ മൊഴിയെടുത്തെന്നും തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതായും മയൂഖ വ്യക്തമാക്കി.