നീണ്ട 41 വര്‍ഷത്തിന് ശേഷം ഒളിംപിക്സ് ഹോക്കിയില്‍ സെമിയില്‍ പ്രവേശിച്ചു ഇന്ത്യ

നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒളിംപിക്സ് ഹോക്കിയില്‍ സെമിയില്‍ പ്രവേശിച്ചു ഇന്ത്യ. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം സെമിയില്‍ പ്രവേശിച്ചത്. 3-1 നായിരുന്നു ഇന്ത്യയുടെ വിജയം. 1980ലായിരുന്നു ഇന്ത്യ ഒളിംപിക്‌സ് ഹോക്കിയില്‍ ഇതിനു മുമ്പ് സെമിയിലെത്തിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ദില്‍പ്രീത് സിങാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടുന്നത്. 13-ാം മിനിറ്റില്‍ ബ്രിട്ടണ്‍ സമനില ഗോള്‍ നേടിയെങ്കിലും 16-ാം മിനിറ്റില്‍ ഗുജറാന്ത് സിങിലൂടെ ഇന്ത്യ വീണ്ടും മുന്നിലെത്തി. 57-ാം മിനിറ്റില്‍ ഹര്‍ദിക് സിങിലൂടെ ബ്രിട്ടന്റെ പെട്ടിയില്‍ അവസാന ആണിയുമടിച്ച് ഇന്ത്യ സെമി ഉറപ്പാക്കി.

പൊസിഷനും പെനല്‍റ്റി കോര്‍ണറുകളും അവസരങ്ങളും ബ്രിട്ടണായിരുന്നു കൂടുതലെങ്കിലും ഗോള്‍ പോസ്റ്റിനു മുന്നില്‍ ഇളകാതെ നിന്ന മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷും മികച്ച ഫിനിഷിംഗുമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. കളി തുടങ്ങി ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. 7ആം മിനിട്ടില്‍ സിമ്രന്‍ജീതിന്റെ പാസ് സ്വീകരിച്ച ദില്‍പ്രീത് സിംഗ് ക്ലോസ് റേഞ്ചില്‍ നിന്നാണ് ഗോള്‍ നേടിയത്. രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി ആദ്യ മിനിട്ടില്‍ ഇന്ത്യ രണ്ടാം ഗോള്‍ അടിച്ചു. ഗുര്‍ജന്ത് സിംഗിന്റെ സോളോ ഗോള്‍ ഇന്ത്യയുടെ ലീഡ് ഇരട്ടിച്ചു. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന മിനിട്ടില്‍ ബ്രിട്ടണ്‍ തിരിച്ചടിച്ചു. തുടര്‍ച്ചയായ മൂന്ന് പെനല്‍റ്റി കോര്‍ണറുകള്‍ക്കൊടുവില്‍ സാമുവല്‍ വാര്‍ഡ് ശ്രീജേഷിനെ കീഴടക്കി. സമനില ഗോള്‍ കണ്ടെത്താന്‍ അവസാന സമയങ്ങളില്‍ ബ്രിട്ടണ്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍, 57ആം മിനിട്ടില്‍ ഹര്‍ദിക് സിംഗിന്റെ ഗംഭീര സോളോ റണ്‍ ഗോളില്‍ കലാശിക്കുകയായിരുന്നു.