ബാഴ്‌സക്ക് ഗുഡ്‌ബൈ ; വിതുമ്പിക്കരഞ്ഞ് മെസ്സി

ബാഴ്സയോടും ആരാധകരോടും മെസ്സി കണ്ണീരോടെ വിടചൊല്ലി. നൗകാംപില്‍ ഇന്ത്യന്‍ സമയം 3.30ന് തുടങ്ങിയ വാര്‍ത്താസമ്മേളനത്തില്‍ വിതുമ്പിക്കരഞ്ഞാണ് മെസ്സി ബാഴ്സ ആരാധകരോട് വിടചൊല്ലിയത്. ബാഴ്സയെ വിടുന്നത് ഏറ്റവും പ്രസായകരമായ നിമിഷമാണെന്ന് താരം പറഞ്ഞു. വര്‍ഷങ്ങളായി ഇവിടെത്തന്നെയായിരുന്നു. 13 വയസുമുതല്‍ എന്റെ ജീവിതം മുഴുവന്‍ ഇവിടെത്തന്നെയായിരുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷമാണ് ക്ലബിനോട് വിടപറയുന്നത്. എല്ലാത്തിനും നന്ദിയുണ്ട്; സഹതാരങ്ങളോടും ഒട്ടേറെ പേരോടും. ക്ലബിനു വേണ്ടി എല്ലാം ഞാന്‍ നല്‍കിയിട്ടുണ്ട്-മെസ്സി പറഞ്ഞു. എന്നെ ഞാനാക്കിയത് ബാഴ്സയാണ്. ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഈ ക്ലബിനെ ഞാനിഷ്ടപ്പെടുന്നു. ഒന്നര വര്‍ഷത്തോളം ആരാധകരെ കാണാനായിരുന്നില്ല. ഏറെ പ്രയാസകരമായിരുന്നു അത്. ആരാധകര്‍ കാണിച്ച സ്നേഹത്തിനെല്ലാം നന്ദി-കണ്ണീരോടെ താരം പങ്കുവച്ചു.

കഴിഞ്ഞ വര്‍ഷം ക്ലബ് വിടാന്‍ ആഗ്രഹിച്ചിരുന്നു. അപ്പോള്‍ അതു തീരുമാനിച്ചുറച്ചു തന്നെയായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതല്ല സ്ഥിതി. കുടുംബത്തോടൊപ്പം ക്ലബിലും ഈ നഗരത്തിലും തുടരാനുറപ്പിച്ചതായിരുന്നു ഈ വര്‍ഷം. അതു തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും. എന്നാല്‍ ഇന്നെനിക്ക് വിടപറയേണ്ടതുണ്ട്-താരം കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസം മുന്‍പാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അന്ത്യം കുറിച്ച് ലയണല്‍ മെസ്സി ബാഴ്സ വിടുന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനം വന്നത്. മെസിയുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് ബാഴ്‌സ മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. അവസാന സീസണോടെ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്റായി തുടരുകയായിരുന്നു. എന്നാല്‍, സാമ്പത്തിക കാര്യങ്ങളില്‍ ലാലിഗ അധികൃതര്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ മെസ്സിയുമായുള്ള കരാര്‍തുക പ്രതിസന്ധിയിലായി.

ഇതോടെയാണ് കരാര്‍ പുതുക്കാനാകാതെ പോയത്. 2003ല്‍ ബാഴ്സലോണയ്ക്കൊപ്പം ചേര്‍ന്ന മെസ്സി ക്ലബിന്റെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായാണ് വിടപറയുന്നത്. 778 കളികളില്‍നിന്നായി 672 ഗോളാണ് താരത്തിന്റെ സമ്പാദ്യം. രണ്ടു പതിറ്റാണ്ടിനിടെ ആറു തവണ ബാളണ്‍ ഡോര്‍ പുരസ്‌കാരവും നേടി. പത്ത് ലാലിഗയും നാല് ചാംപ്യന്‍സ് ലീഗ് ട്രോഫിയുമടക്കം 34 കിരീടങ്ങളാണ് താരം ബാഴ്സയ്ക്ക് നേടിക്കൊടുത്തത്. ബാഴ്സലോണയുടെ ജഴ്സിയില്‍ ഇനി ഇതിഹാസതാരം ലയണല്‍ മെസ്സിയില്ല. രണ്ടു പതിറ്റാണ്ടുനീണ്ട ആ ആത്മബന്ധത്തിന് വികാരനിര്‍ഭരമായ അന്ത്യം. പിഎസ്ജിയിലെത്തുമെന്ന വാര്‍ത്തകളോട് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ മെസ്സി പ്രതികരിച്ചിട്ടില്ല.