മഗ്‌സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് കെ കെ ശൈലജ ; തീരുമാനം മാറിയത് മുതിര്‍ന്ന നേതാവിന്റെ താത്വികാവലോകനത്തിലെന്ന് സൂചന

മഗ്‌സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. വ്യക്തി എന്ന നിലയിലായിരുന്നു അവാര്‍ഡിന് പരിഗണിച്ചത്. താനടക്കം പാര്‍ട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനം കെ കെ ശൈലജ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു. ശൈലജ ഒരാഴ്ച മുന്‍പ് വിളിച്ചു കാര്യം അറിയിച്ചിരുന്നുവെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

മഗ്സസെ അവാര്‍ഡിനായി മുന്‍ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തിട്ടും അവാര്‍ഡ് നിരസിച്ചതിന് പിന്നില്‍ സിപിഎമ്മിന്റെ ഇടപെടലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സിപിഎം അനുമതി ഇല്ലാത്തത് കാരണമാണ് അവാര്‍ഡ് നിരസിച്ചത് എന്നാണ് സൂചന. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കണക്കിലെടുത്തായിരുന്നു ശൈലജയെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്. അവാര്‍ഡ് സ്വീകരിക്കാന്‍ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു.

പുരസ്‌കാരം സ്വീകരിക്കണമോ വേണ്ടയോ എന്ന് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജ പാര്‍ട്ടിയോട് ആലോചിച്ചിരുന്നു. ആദ്യം കേന്ദ്ര നേതൃത്വം അനുകൂലമായ നിലപാടെടുത്തു. എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒരു മുതിര്‍ന്ന നേതാവ് താത്വികമായി അവലോകനം നടത്തി പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വത്തെ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതില്‍ പേരുകേട്ട മാഗ്സസെയുടെ പേരിലുള്ളതിനാല്‍ സ്വീകരിക്കരുതെന്നും മുതിര്‍ന്ന നേതാവ് നിലപാടെടുക്കുകയായിരുന്നു. ഇത്തരമൊരു അവാര്‍ഡ് അവാര്‍ഡ് കമ്യൂണിസ്റ്റ് വിരുദ്ധമാകുമെന്നും സ്വീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും അദ്ദേഹം മുന്നോട്ടുവെച്ചു.

നിപ ബാധയും കോവിഡ് പകര്‍ച്ചവ്യാധിയും ഫലപ്രദമായി കൈകാര്യം ചെയ്തതിന് കേരളം ആഗോള അംഗീകാരം നേടിയിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനം എങ്ങനെയാണ് ശാസ്ത്രീയമായ രീതിയില്‍ മഹാമാരിയെ പ്രതിരോധിക്കുന്നത് എന്ന് എടുത്തുകാണിച്ച വിവിധ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ശൈലജയെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് അവസാനത്തോടെ അവാര്‍ഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു. ശൈലജയെ പരിഗണിച്ചശേഷം ഫൗണ്ടേഷന്‍ രാജ്യത്തെ ഏതാനും പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു.

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് രമണ്‍ മഗ്സസെയുടെ പേരിലുള്ള പുരസ്‌കാരത്തിനാണ് കെ കെ ശൈലജയെ പരിഗണിച്ചത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേതൃത്വ നല്‍കിയതിന്റെ പേരിലാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64-ാമത് മഗ്സസെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. അതേസമയം, മഗ്സസെ അവാര്‍ഡ് വിഷയം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം പ്രതികരിച്ചു. ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധരില്‍ ഒരാളാണ് രമണ്‍ മഗ്‌സെസെ എന്നും പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്ക് നല്കുന്ന അവാര്‍ഡല്ല ഇതെന്നും സിപിഎം നേതൃത്വം പ്രതികരിച്ചു.