ഗുജറാത്തില്‍ വമ്പന്‍ വിജയവുമായി ബിജെപി ; ഹിമാചല്‍ തിരിച്ചു പിടിച്ചു കോണ്‍ഗ്രസ്സ്

ഗുജറാത്തില്‍ ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റില്‍ 150 ലും മുന്നേറുകയാണ്. 13 ശതമാനം വോട്ടും എട്ട് സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി സാന്നിധ്യമറിയിച്ച ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. വോട്ട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് 19 സീറ്റില്‍ ഒതുങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്ന് തെരഞ്ഞെടുപ്പുകളിലാണ് ബിജെപിയെ ഗുജറാത്തില്‍ നയിച്ചത്. അന്ന് ഇല്ലാത്ത നേട്ടമാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്. 2002 ല്‍ മോദി നയിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ സീറ്റുനേട്ടം 115 ആയിരുന്നു. 2007 എത്തിയപ്പോള്‍ ഇത് 127 ആയി വര്‍ദ്ധിച്ചു. എന്നാല്‍ 2012 ല്‍ ഇത് 117 ആയി കുറഞ്ഞു.

2018 ലെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഗുജറാത്തില്‍ 115 സീറ്റാണ് ഉണ്ടായിരുന്നത്. സാങ്കേതികമായി ഗുജറാത്ത് മുഖ്യമന്ത്രി അല്ലെങ്കിലും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുടെ പോസ്റ്റര്‍ ഫിഗര്‍ മോദി തന്നെയായിരുന്നു. അതിനാല്‍ തന്നെ ഈ ചരിത്ര വിജയത്തിലും മോദിയുടെ വിജയ മുദ്ര വ്യക്തമാണ് എന്ന് നിരീക്ഷിക്കേണ്ടി വരും. അതേസമയം മോദിപ്രഭാവം മറികടന്ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. മോദി പ്രഭാവത്തില്‍ തുടര്‍ ഭരണം നേടാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് വന്‍ തിരിച്ചടിയേറ്റത്. 39 സീറ്റുകള്‍ കോണ്‍ഗ്രസും 26 സീറ്റുകള്‍ ബിജെപിയും നേടി. എക്‌സിറ്റ് പോള്‍ സര്‍വ്വേകളില്‍ ഹിമാചല്‍ ഇത്തവണ ബിജെപിയെ തുണയ്ക്കുമെന്നായിരുന്നു ഫലം. എന്നാല്‍ ഭരണമാറ്റത്തിന്റെ പതിവ് തെറ്റാതെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിനെ തുണച്ചു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രചാരണം ഫലം കണ്ടു.

ഹിമാചലില്‍ 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും ഹിമാചലില്‍ തുടര്‍ഭരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റുകളാണ് നേടിയിരുന്നത്. വമ്പന്‍ ജയം സ്വന്തമാക്കിയ ഹിമാചലില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ചത്തീസ്ഗഡിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കേന്ദ്രത്തിന്റെ അഗ്നിവീര്‍ പദ്ധതിയോടുള്ള വിധിയെഴുത്ത് എന്നാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയുടെ പ്രതികരണം. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ സ്വാധീനിച്ചു എന്നും അദ്ദേഹം പ്രതികരിച്ചു.