പ്രതീക്ഷകളുടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം ; 2023 പിറന്നു

2022 ന് യാത്ര പറഞ്ഞ് ആഘോഷങ്ങളോടെ പ്രതീക്ഷകള്‍ നിറഞ്ഞ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ആരവങ്ങളോടെയും നൃത്തച്ചുവടുകളോടെയും വെടിക്കെട്ടുകളോടെയുമാണ് ലോകം 2023നെ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് വമ്പന്‍ ആഘോഷം നടന്നത്. ലഹരി ഉപയോഗം തടയാന്‍ കര്‍ശന നിരീക്ഷണവുമുണ്ട്. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. വൈകിട്ട് ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപില്‍ ലോകം പുതുവര്‍ഷത്തെ വരവേറ്റത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ടോംഗ, സമോവ ദ്വീപുകളിലും നവവര്‍ഷമെത്തി.

നാലരയോടെ ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് 2023 -നെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി. ആഘോഷാരവങ്ങളോടെ ലോകത്തെ ആദ്യം വരവേറ്റത് ന്യൂസിലന്‍ഡാണ്. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നഗരം 2023-നെ എതിരേറ്റു. ഹാര്‍ബര്‍ ബ്രിഡ്ജ് അടക്കമുള്ള പ്രധാന ഇടങ്ങള്‍ എല്ലാം തന്നെ ദീപാലങ്കാരങ്ങളാല്‍ അലംകൃതമായിരുന്നു. സിഡ്നിയും ഏറെ വര്‍ണാഭമായി പുതുവര്‍ഷത്തെ വരവേറ്റു. ഹാര്‍ബര്‍ ബ്രിഡ്ജിലും ഓപ്പെറ ഹൌസ് പരിസരങ്ങളിലുമായി നടന്ന വെടിക്കെട്ടിന് പത്ത് ലക്ഷത്തോളം പേര്‍ സാക്ഷിയായി. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ആറരയോടെ പുതുവത്സരം പിറന്നു. കൊറോണ ഭീഷണി ഇല്ലാതെ മലയാളികള്‍ ആഘോഷിച്ച പുതുവര്‍ഷമാണ് ഇപ്പോള്‍ കടന്ന് പോയത്.