പാക്കിസ്ഥാന് പിന്നാലെ ബംഗ്ലാദേശും ; സാമ്പത്തിക പ്രതിസന്ധി ; ഷെയ്ഖ് ഹസീനക്കെതിരെ തെരുവിലിറങ്ങി ജനം

ഒന്നിന് പിറകെ ഒന്നായി ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍. പാക്കിസ്ഥാന് പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി കനക്കുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരെ ജനം പലയിടത്തും തെരുവിലിറങ്ങി. പ്രതിപക്ഷ കക്ഷികളും ഹസീനയുടെ രാജി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയില്‍ വസ്ത്ര നിര്‍മാണ മേഖല തകര്‍ന്നതാണ് ബംഗ്ലാദേശിന് തിരിച്ചടി ആയത്. 470 കോടി ഡോളറിന്റെ സാമ്പത്തിക സഹായം കഴിഞ്ഞ ദിവസം ഐ എം എഫ് ബംഗ്ലാദേശിന് അനുവദിച്ചിട്ടുണ്ട്. ഈ സഹായത്തിലൂടെ താല്‍ക്കാലികമായി എങ്കിലും പിടിച്ച നില്‍ക്കാം എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്ധന ഇറക്കുമതിക്ക് അടക്കം പണമില്ലാതായത് പ്രതിസന്ധി രൂക്ഷമാക്കും.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനത്തില്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ധനക്കമ്മി 115 ശതമാനത്തിലധികം വര്‍ധിക്കുമെന്നുമാണ് വിദ?ഗ്ധരുടെ മുന്നറിയിപ്പ്. പാകിസ്താനില്‍ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. പല നഗരങ്ങളും വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടക്കെണിയില്‍പ്പെട്ടിരിക്കുന്ന പാകിസ്ഥാനില്‍ ഊര്‍ജ്ജ മേഖലയില്‍ സംഭവിക്കുന്നത് വന്‍ തിരിച്ചടിയാണ്. ഡീസല്‍,കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ് പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത്.