താന്‍ ബീഫ് കഴിക്കും എന്ന് വെളിപ്പെടുത്തി ബി ജെ പി അധ്യക്ഷന്‍ ; മേഘാലയയില്‍ പശു ഇറച്ചിയും പന്നി ഇറച്ചിയും വാങ്ങാനും കിട്ടും

രാജ്യത്ത് ബീഫ് നിരോധനം വേണം എന്ന് വാശി പിടിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി. പശുക്കളുടെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നതും ബിജെപി അനുകൂലികളായ സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും മേഘാലയയില്‍ ഇങ്ങനെയല്ല കാര്യങ്ങള്‍. മേഘാലയിലെ ജനങ്ങള്‍ ബീഫ് കഴിക്കുന്നവരാണെന്നും അവര്‍ ബീഫ് വാങ്ങിക്കാറുണ്ടെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഏണസ്റ്റ് മാവരി. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയെക്ക് നല്‍കിയ അഭിമുഖത്തിലാണ് ഏണസ്റ്റ് മാവരിയുടെ പരാമര്‍ശം. മറ്റു സംസ്ഥാനങ്ങളിലെ തീരുമാനം ഉള്‍ക്കൊള്ളാന്‍ ഞാന്‍ തയ്യാറല്ല. ഞങ്ങള്‍ മേഘാലയക്കാര്‍ ബീഫ് കഴിക്കാറുണ്ട്. ഇവിടെ യാതൊരു നിയന്ത്രണങ്ങളുമില്ല.

അതെ, ഞാനും ബീഫ് കഴിക്കാറുണ്ട്. ഇവിടെ അതിന് നിരോധനവുമില്ല. മേഘാലയിലെ ജനങ്ങളുടെ ജീവിത രീതിയാണതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും അതിനെ തടയാനാവില്ല. രാജ്യത്തും അങ്ങനെയൊരു നിയമമില്ല. ചില സംസ്ഥാനങ്ങള്‍ ചില നിയമങ്ങള്‍ പാസാക്കുന്നു. ഇവിടെ അറവുശാലകള്‍ ഉണ്ട്. ആളുകള്‍ക്ക് പശുവിറച്ചിയോ പന്നിയിറച്ചിയോ വാങ്ങാനും കഴിയും. വളരെ ശുചിത്വമുള്ള പരിസരത്ത് നിന്നാണ് ഇറച്ചി വാങ്ങാനാകുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് ഇറച്ചി വാങ്ങുന്ന സ്വഭാവവുമുണ്ട് – ഏണസ്റ്റ് മാവരി പറഞ്ഞു. അതിനിടെ, ബി ജെ പി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണെന്ന് വ്യാപകമായി പ്രചാരണം ഉണ്ടെന്നും അത് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി അധികാരത്തിലിരുന്നിട്ടും രാജ്യത്ത് ഒരു ക്രിസ്ത്യന്‍ പള്ളിക്ക് നേരെയും ആക്രമണം ഉണ്ടായിട്ടില്ല. ബി ജെ പി ഒരു ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണെന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം മാത്രമാണ്.

ഭൂരിപക്ഷവും ക്രിസ്ത്യന്‍ സമുദായമുള്ള സംസ്ഥാനമാണ് മേഘാലയ. ഇവിടെ എല്ലാവരും പള്ളിയില്‍ പോകുന്നവരാണെന്നും ഏണസ്റ്റ് മാവരി പറയുന്നു. ഗോവയിലോ നാഗാലാന്‍ഡിലോ സ്ഥിതി വ്യത്യസ്തമല്ല. ഒരിടത്തും ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നില്ല. ഇതെല്ലാം പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം മാത്രമാണ്. ഇവിടെ ആരോടും പള്ളിയില്‍ പോകേണ്ടെന്ന് പറയുന്നില്ലെന്നും ഏണസ്റ്റ് മാവരി പറഞ്ഞു. ബി ജെ പി അടുത്ത തവണ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. മാവരിയുടെ വെളിപ്പെടുത്തലില്‍ ഇതുവരെ ദേശിയ നേതൃത്വം പ്രതികരിച്ചിട്ടില്ല.