കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് കള്ളക്കളി ; സുനില്‍ ഛേത്രിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക രോഷം

കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് മത്സരത്തിനിടെ കള്ളക്കളി കളിച്ച സുനില്‍ ഛേത്രിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പ് രൂക്ഷം. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ പോയതോടെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍, ബെംഗളൂരു എഫ്‌സി നേടിയ ഗോളിനെച്ചൊല്ലി തര്‍ക്കം. പകരക്കാരനായി ഇറങ്ങിയ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് വിവാദത്തിന് കാരണമായത്. തര്‍ക്കം രൂക്ഷമായതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് ടീമിനെ തിരിച്ചുവിളിച്ചു. ഏറെ നേരത്തെ ആശയക്കുഴപ്പത്തിനും തര്‍ക്കത്തിനും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ബെംഗളൂരു എഫ്‌സിയെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ബെംഗളൂരു എഫ്‌സി ഐഎസ്എല്‍ സെമിയിലെത്തി.

എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തിനു സമീപം ബെംഗളൂരുവിനു ലഭിച്ച ഫ്രീകിക്കാണ് വിവാദത്തിന് തിരികൊളുത്തിയത്. നിര്‍ണായക ഘട്ടത്തില്‍ അതിലും നിര്‍ണായക പൊസിഷനില്‍ ലഭിച്ച ഫ്രീകിക്കിനായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറെടുക്കവെ, കിക്കെടുക്കാന്‍ നിന്ന ബെംഗളൂരു താരം സുനില്‍ ഛേത്രി അത് പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. ഈ സമയം ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍സിങ് താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ബോക്‌സിനുള്ളില്‍ മുന്നോട്ടു കയറി നില്‍ക്കുകയായിരുന്നു. അദ്ദേഹം താരങ്ങളോട് എന്തോ പറയുന്നതിനിടെയാണ് തലയ്ക്കു മുകളിലൂടെ പന്ത് വലയിലെത്തിയത്. ഒന്നും മനസിലാകാതെ നിന്ന ബ്ലാസ്റ്റേഴ്‌സ താരങ്ങള്‍, റഫറി ഗോള്‍ അനുവദിച്ചതോടെ കുപിതരായി.

ഇതിനിടെ ബെംഗളൂരു താരങ്ങള്‍ മൈതാനത്തിന്റെ ഒരു ഭാഗത്ത് ഗോളാഘോഷത്തിലായിരുന്നു. ഗോള്‍ അനുവദിച്ചതിനെതിരെ ആദ്യം മാച്ച് ഒഫീഷ്യല്‍സിനോടു പരാതിപ്പെട്ട ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച്, അവര്‍ ഇടപെടാന്‍ തയാറാകാതിരുന്നതോടെ താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. സൈഡ്ലൈനിന് അരികിലെത്തിയ താരങ്ങളുമായി നീണ്ട ചര്‍ച്ച നടത്തിയ പരിശീലകന്‍, പിന്നീട് അവരുമൊത്ത് മൈതാനത്തുനിന്ന് മടങ്ങി.
നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ പോയതോടെയാണ് മത്സരം എക്‌സട്രാ ടൈമിലേക്കു നീണ്ടത്. ഒരു ദേശിയ താരത്തില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത വളരെ മോശം പരിപാടിയാണ് സുനില്‍ ഛേത്രി ഇന്നലെ കാണിച്ചത്. ജയിക്കുവാന്‍ വേണ്ടി എന്ത് വൃത്തികേടും കാണിക്കുക എന്നത് അംഗീകരിക്കാന്‍ പറ്റില്ല എന്നാണ് സോഷ്യല്‍ മീഡിയ നിലപാട്.