‘മണിപ്പൂര്‍ കലാപം ഒരു വിഭാഗത്തെ ഇല്ലാതാക്കാന്‍ കരുതിക്കൂട്ടി ചെയ്തത്, ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു’: താമരശ്ശേരി ബിഷപ്

കോഴിക്കോട്: മണിപ്പൂര്‍ കലാപം ഒരു വിഭാ?ഗത്തെ ഇല്ലാതാക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്ന് താമരശ്ശേരി ബിഷപ് റമജിയൂസ് ഇഞ്ചനാനിയില്‍. തിരക്കഥ തയ്യാറാക്കിയാണ് ആക്രമണം നടത്തിയതെന്നും ബിഷപ് ആരോപിച്ചു. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു. ഇന്ന് മണിപ്പൂരെങ്കില്‍ നാളെ കേരളം ആണ് എന്ന് ഭീതിയുണ്ട്. ഒരുമിച്ച് നിന്ന് ഇതിനെതിരെ പോരാടണമെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.

ഇപ്പോഴത്തെ കലാപത്തിന് പിന്നില്‍ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതില്‍ കൃത്യമായ അന്വേഷണം വേണമെന്നും മണിപ്പൂരിലെ മുന്‍ സമരനായിക ഇറോം ഷര്‍മിള ആവശ്യപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസര്‍ക്കാര്‍ ഇതില്‍ വേര്‍തിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ഷര്‍മിള ആവശ്യപ്പെട്ടു.

മെയ്തെയ് വിഭാഗത്തിന്റെ സംവരണകാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉത്തരവിട്ട മണിപ്പൂര്‍ ചീഫ് ജസ്റ്റിസിന് സംസ്ഥാനത്തെ സ്ഥിതിയറിയില്ല. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരന്‍ പുറത്ത് നിന്നുള്ളയാളാണ്. പക്ഷേ മുഖ്യമന്ത്രി ബിരേന്‍ സിംഗിന് സ്ഥിതിഗതികളെക്കുറിച്ച് ധാരണയുണ്ടല്ലോ. അദ്ദേഹം മെയ്തെയ് വിഭാഗക്കാരനായി മാത്രം നിലകൊള്ളരുത്, എല്ലാ വിഭാഗങ്ങളുടെയും മുഖ്യമന്ത്രിയാകണമെന്നും ഇറോം ഷര്‍മിള പറഞ്ഞു. കലാപം നിയന്ത്രിക്കുന്നതില്‍ ബിരേന്‍ സിംഗ് കാഴ്ചക്കാരനാകരുത്, വേര്‍തിരിവ് കാണിക്കരുതെന്നും ഇറോം ഷര്‍മിള ആവശ്യപ്പെട്ടു.