സിനിമ, സീരിയല്‍ നയം ആറ് മാസത്തിനുള്ളില്‍ കൊണ്ടുവരും: സജി ചെറിയാന്‍

സിനിമ, സീരിയല്‍, ടെലിവിഷന്‍ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിനിമ, സീരിയല്‍ നയം കൊണ്ടുവരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഒരുപാട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന മേഖല ആയതിനാല്‍ നിയമം നടപ്പിലാക്കാന്‍ കുറെ പരിമിതികള്‍ ഉണ്ട്. എന്നാല്‍ സിനിമ, സീരിയല്‍ നയം ആറ് മാസത്തിനുള്ളില്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

സിനിമ, സീരിയല്‍, ടെലിവിഷന്‍ രംഗത്ത് അവസാനിപ്പിക്കേണ്ടതായ നിരവധി സ്ത്രീ വിരുദ്ധ കാര്യങ്ങളുണ്ടെന്നത് സത്യമാണ്. ഹേമ കമ്മീഷന്റെ തുടര്‍ച്ചയായി വരുന്ന ഈ നയം മേഖലയില്‍ വലിയ മാറ്റം കൊണ്ട് വരുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച ഹേമ കമ്മീഷന്‍ ഇതുവരെ പുറം ലോകം കണ്ടിട്ടില്ല. 2017 ജൂലൈയില്‍ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനായിരുന്നു സര്‍ക്കാര്‍ രൂപീകരിച്ചത്.

സിനിമാ മേഖലയിലുള്ള അറുപതോളം സ്ത്രീകളുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തുകയുണ്ടായി. 2019 ഡിസംബര്‍ 31 നാണ് 300 പേജുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുമ്പില്‍ കമ്മീഷന്‍ സമര്‍പ്പിച്ചത്. കണ്ടെത്തലുകള്‍ സാധൂകരിക്കുന്നതിനായുള്ള രേഖകളും മൊബൈല്‍ സ്‌ക്രീന്‍ഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും അടക്കമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ടില്‍ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.