ബി.ജെ.പിയില്‍ ചേര്‍ന്ന വൈദികനെ സഭ നീക്കം ചെയ്തു

തൊടുപുഴ: ബി ജെ പിയില്‍ ചേര്‍ന്ന ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ വികാരി ഫാ. കുര്യാക്കോസ് മറ്റത്തിനെ പുറത്താക്കി സഭ. വികാരിയുടെ ചുമതലയില്‍ നിന്ന് സഭ അദ്ദേഹത്തെ നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ക്രൈസ്തവര്‍ക്ക് ചേരാന്‍ പറ്റാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ആനുകാലിക സംഭവങ്ങള്‍ സസൂക്ഷമം വീക്ഷിച്ചതിന് ശേഷമാണ് ബി ജെ പിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ചതെന്നും ഫാ. കുര്യാക്കോസ് മറ്റം പറഞ്ഞിരുന്നു. ബി ജെ പിയില്‍ ചേര്‍ന്ന വൈദികനെ ഇടുക്കി ജില്ലാ ബി ജെ പി പ്രസിഡന്റ് കെ എസ് അജി പൊന്നാട അണിയിച്ചു സ്വീകരിച്ചിരുന്നു.

മണിപ്പൂര്‍ വിഷയത്തില്‍ ബി ജെ പിയെ ഒറ്റപ്പെടുത്തി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിവര്‍ക്കുള്ള മറുപടിയാണ് ഫാദര്‍ കുര്യാക്കോസ് മറ്റത്തിന്റെ ബി ജെ പി പ്രവേശനം എന്ന് KS അജി പറഞ്ഞു. മതന്യൂനപക്ഷങ്ങളെ ചേര്‍ത്തു നിര്‍ത്തുവാന്‍ ബി ജെ പി ശ്രമിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതു കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.