രത്തന്‍ ടാറ്റ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രക്തസമ്മര്‍ദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1991 മുതല്‍ 2012 വരെ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു. ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെ മകനായി 1937 ഡിസംബര്‍ 28നായിരുന്നു ജനനം. കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിങ് ബിരുദം. 1961 ല്‍ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം 21 വര്‍ഷം ടാറ്റ ഗ്രൂപ്പിനെ നയിച്ചു. ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യയില്‍ രൂപപ്പെടുത്തിയ കാര്‍ ആയി ടാറ്റ ഇന്‍ഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ ആയി നാനോ പുറത്തിറക്കിയതും സ്വച്ഛ് എന്ന പേരില്‍ സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയുള്ള വാട്ടര്‍ പ്യൂരിഫയര്‍ പുറത്തിറക്കിയതും നേട്ടങ്ങളാണ്. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.