തലവെട്ടുന്നതും കാത്ത്…


പോലീസുകാരന്റെ വിളി കേട്ടപ്പോള്‍ മജീദ് വാച്ചില്‍ നോക്കി സമയം 12 മണി.
ഇന്ന് വെളളിയാഴ്ച!
പളളിയില്‍ പോകാനുള്ള വിളിയാണ്. ഇന്ന് തന്റെ അവസാന ദിവസം അവസാന വെള്ളിയാഴ്ച.

ഇനി ഒരു പുലരി തനിക്കില്ല. ഒരാള്‍ എപ്പോള്‍ മരിക്കുമെന്ന് ആര്‍ക്കുമറിയില്ല. പക്ഷേ തനിക്കറിയാം ഇന്ന് തന്റെ മരണമാണ്. ഇവിടെ സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയതിന് ഇവിടത്തെ ഏറ്റവും വലിയ ശിക്ഷ ബലദിലെ പളളി അങ്കണത്തില്‍’ ഇന്ന് തന്റെ തലവെട്ടും അതും ഒരു തെറ്റും ചെയ്യാത്ത തന്റെ മനസ്സ് മരവിച്ചിരിക്കുന്നു.

തന്റെ മോനിപ്പോള്‍ ഒരു വയസായിട്ടുണ്ടാവുമോ. അതൊ മോളാണോ? അവളുടെയും ഉമ്മയുടെയും പെങ്ങളുടെയും മുഖം മനസ്സില്‍ നിറയുന്നു അവരറിഞ്ഞിട്ടുണ്ടാവുമോ ഇന്ന് ഞാന്‍. ഒരു പാട് സ്വപ്നങ്ങളുമായി വീട്ടില്‍ നിന്ന് നെഞ്ച് പൊട്ടിയ കണ്ണീരോടെ യാത്ര പറഞ്ഞിറങ്ങിയ തന്നെ എയര്‍പോര്‍ട്ടില്‍ വെച്ച് വിസ ഏജന്റ് അടുത്തേക്ക് വിളിച്ച് സ്‌നേഹത്തോടെ പറഞ്ഞു. അവിടെ നല്ല തണുപ്പാ ഈ ജാക്കറ്റ് ധരിച്ചോ. പേടിക്കണ്ട അവിടെ നമ്മുടെ ആളുകള്‍ ഉണ്ടാവും അവര്‍ നിന്നെ ജോലി സ്ഥലത്ത് എത്തിക്കും.

പക്ഷെ ആ ജാക്കറ്റിനുളളില്‍ മയക്ക് മരുന്ന് ഒളിപ്പിച്ചതും അതിന്റെ പേരില്‍ ഇവിടെ അറസ്റ്റ് ചെയ്തതും ഇന്ന് തലവെട്ടുന്നതും അറിഞ്ഞിട്ടുണ്ടാവില്ല. ഇനി അവരറിയും അറിഞ്ഞാല്‍ അവര്‍ ചങ്ക് പൊട്ടി മരിക്കും. യാ അളളാഹ് എന്റെ കുഞ്ഞിന്റെ മുഖമൊന്ന് അവസാനമായി കാണാന്‍ കഴിഞ്ഞെങ്കില്‍. അവരെ ഞാന്‍ നിന്നെ ഏല്‍പിക്കുന്നു അവര്‍ക്കിത് താങ്ങാനുളള സഹനശക്തി കൊടുക്ക് റബ്ബേ! കണ്ണുകള്‍ നിറഞ്ഞു കാഴ്ച്ച മങ്ങി, വീഴാന്‍ പോയ അവനെ കൂടെ ഉണ്ടായിരുന്ന പോലീസുകാരന്‍ താങ്ങി പിടിച്ചു.

…സാര്‍…..ഞാന്‍ അറിയാതെ ചെയ്തതാ. എന്നെ ചതിച്ചതാ…എന്നെ രക്ഷിക്കാമോ…വീട്ടില്‍ എല്ലാവരും എന്റെ വിവരം അറിയാതെ വിഷമിക്കുകയാവും. പോലീസുകാരന്‍ നിസ്സഹായനായി അവനെ തന്നോട് ചേര്‍ത്ത് പിടിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

കോടതിയിലും ഒരുപാട് തവണ ഇത് പറഞ്ഞതാ. പക്ഷേ തൊണ്ടി സഹിതം പിടി കൂടിയത് കൊണ്ട് വേറെ എന്ത് തെളിവ് വേണം കോടതിക്ക്. നിസ്‌കാരം കഴിഞ്ഞ് തിരിച്ച് സെല്ലില്‍ ചെന്നിരുന്നു. ഒച്ചിഴയുന്നത് പോലാണ് സമയം നീങ്ങുന്നത് ഇതൊന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കില്‍ പടച്ചോനേ. ഈ കാത്തിരിപ്പ് സഹിക്കാന്‍ വയ്യ എന്റെ ഗതി നീ ആര്‍ക്കും വരുത്തല്ലെ അളളാ.

വധശിക്ഷ നടപ്പാക്കുന്ന പളളിയുടെ കോമ്പൗണ്ടില്‍ ശിരസ് മൂടി കൈ പിന്നില്‍ കെട്ടി തന്നെ അവര്‍ കുനിച്ച് ഇരുത്തിയിരിക്കുവാണ്…

ആരോ അറബിയില്‍ എന്തോ വായിക്കുന്നു ഇനി നിമിഷങ്ങള്‍ മാത്രം അവസാനമായി എല്ലാവരേയും ഒന്ന് കാണാന് കഴിഞ്ഞെങ്കില്‍.

…ഉമ്മാ……..

തന്റെ പിന്‍ കഴുത്തില്‍ ഒരുമിന്നല്‍ പുളയുമ്പോഴും മണ്ണിലേക്ക് മറിഞ്ഞ് അവസാനമായി ഒന്ന് പിടയുമ്പോഴും നാട്ടില്‍ ഇനിയും തോരാതെ ആറു കണ്ണുകള്‍ പ്രതീക്ഷയോടെ അവനേയും കാത്തിരിക്കുകയായിരുന്നു…

അബ്ദുല്‍മജീദ്