ഇമാം ഗസാലി ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ പുലയന് വിലക്ക്

കൽപ്പറ്റ : കേരളത്തിലെ ഒരു ജാതിയാണ് പുലയന്‍ എന്നത്.എന്നാല്‍ ഈ പേര് കേള്‍ക്കുന്നതേ ചിലര്‍ക്ക് അലര്‍ജിയാണ് മറ്റു ചിലര്‍ക്ക് പേടിയാണ് അതുപോരാതെ ചിലര്‍ക്ക് നാണക്കേടും. അതുകൊണ്ടുതന്നെ മലയാളികള്‍ ഈ വാക്ക് വളരെയധികം സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത്. ജയിലില്‍ വരെ കിടക്കുവാന്‍ ഈ പേര് ഉപയോഗിക്കുന്നത് കാരണമായേക്കാം. അതുകൊണ്ടുതന്നെയാകും വയനാട് കൂളിവയലില്‍ ഇമാം ഗസാലി ആര്‍ട്‌സ്&സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കാനിരുന്ന കോളേജ് മാഗസീന് പുലയന്‍ എന്ന് പേരിട്ടപ്പോള്‍ അതിനു അധികാരികള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഒരു പ്രത്യേക സമുദായത്തെ അപമാനിക്കുന്ന പേരാണിതെന്ന് പറഞ്ഞുകൊണ്ടാണ് മാനേജ്മെന്‍റ് മാഗസിന്‍റെ പ്രസിദ്ധീകരണം വിലക്കിയത്. ഈ പേര് നിയമനടപടികള്‍ ക്ഷണിച്ചു വരുത്തുന്നതുമാണ് എന്ന കാരണം പറഞ്ഞാണ് മാനേജ്മെന്‍റ് ഇടപെട്ടത്. ഞങ്ങള്‍ മാഗസിന്‍റെ ഉള്ളടക്കം സമയമെടുത്ത് തന്നെ പരിശോധിച്ചതാണ്. മാഗസിൻ മൊത്തം കാര്യങ്ങള്‍ പി.ഡി.എഫ് രൂപത്തിലാക്കി അച്ചടിശാലയിലേക്ക് അയച്ചു കഴിഞ്ഞു. ആ സമയത്താണ് മാനേജ്‌മെന്‍റ് മാഗസിന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുന്നത്. നിയമനടപടികള്‍ പിന്നീട് നേരിടേണ്ടി വരുമെന്ന കാരണം പറഞ്ഞാണ് നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടതെന്നും മുഹമ്മദ് ജസീര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്.രാജ്യത്ത് ഉയര്‍ന്നു വരുന്ന കീഴാള ജനതയുടെ പോരാട്ടങ്ങളെ അടയാളപ്പെടുത്താനാണ് ഈ പേര് ഉപയോഗിച്ചതെന്ന് വിദ്യാർഥികള്‍ പറഞ്ഞു.