പിയു ചിത്രയെ ടീമില്‍ നിന്ന് എന്തിനു തഴഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം- ഹൈക്കോടതി

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയതിന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തിനെതിരെ ചിത്ര നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

അത്‌ലറ്റിക് ഫെഡറേഷനെ നിയന്ത്രിക്കുന്നത് ആരാണെന്നും ലോകമീറ്റില്‍ പങ്കെടുക്കുന്നതിനായുള്ള ചിലവുകള്‍ വഹിക്കുന്നത് ആരാണെന്നും കേന്ദ്രസര്‍ക്കാറിനോട് ഹൈക്കോടതി ആരാഞ്ഞു.

ലോക അത്‌ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടാനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി ചിത്ര ലോകമീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയെങ്കിലും പ്രകടനത്തില്‍ സ്ഥിരതയില്ലെന്ന കാരണം പറഞ്ഞാണ് സെലക്ഷന്‍ കമ്മിറ്റി ചിത്രയെ തഴഞ്ഞത്.

പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്ര മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തത്.
സാങ്കേതികതയുടെ പേരില്‍ ടീമില്‍ നിന്നും ചിത്രയെ ഒഴിവാക്കിയത് നീതീകരിക്കാനാകില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം കായിക താരങ്ങളും പരിശീലകരും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്ര ഹൈക്കോടതിയെ സമീപിച്ചത്.

കേരളത്തില്‍ നിന്നും മാരത്തണ്‍ താരം ടി. ഗോപി, നടത്തത്തില്‍ കെ.ടി. ഇര്‍ഫാന്‍, മുഹമ്മദ് അനസ് എന്നിവരുമാണ് ലോക് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നത്.