പത്തൊമ്പതുകാരന് 100 വര്‍ഷം ജയില്‍ ശിക്ഷ

പി. പി. ചെറിയാന്‍

മിഷിഗണ്‍: 64 വയസ്സുള്ള വില്യം മെക് ഫാര്‍ലനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ 19 വയസുകാരന്‍ ക്രിസ്റ്റ്യന്‍ ഹില്‍മാനെ 100 വര്‍ഷത്തേക്ക് ജയിലിലടയ്ക്കന്‍ കെന്റ് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി ജോര്‍ജ് ക്വിസ്റ്റ് ഉത്തരവിട്ടു. ചര്‍ച്ച് പാര്‍ക്കിങ്ങ് ലോട്ടില്‍ സെപ്റ്റംബര്‍ 29 നായിരുന്നു സംഭവം. ഡെര്‍ട്ട് ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഹില്‍മാന്‍ വില്യമിനെ ഇടിച്ചു താഴെയിടുകയായിരുന്നു.

തലച്ചോറിന് ക്ഷതമേറ്റ് വില്യം രണ്ടാഴ്ചയ്ക്കുശേഷം മരണമടഞ്ഞു. മനഃപൂര്‍വ്വ നരഹത്യക്കാണ് ഹില്‍മാനെതിരെ കേസെടുത്തിരുന്നത്. ഹില്‍മാന്റെ ഡിഫന്‍സ് ടീം ഇതിനെ ഒരു ദയനീയ സംഭവമായാണ് ചിത്രീകരിച്ചതും. പെട്ടെന്നുള്ള വികാര ക്ഷോഭം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെങ്കിലും കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കുവാന്‍ കഴിയുകയില്ലെന്ന് കൗണ്ടി അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഈ ശിക്ഷ മറ്റുള്ളവര്‍ക്കു കൂടി ഒരു മുന്നറിയിപ്പാണെന്ന് ഇദ്ദേഹം പറഞ്ഞു.