ജഡ്ജിയുടെ സഹോദരനെതിരെ കേസെടുത്തു: സിഐയ്ക്ക് ജഡ്ജിയുടെ ഭീഷണി, ഹൈക്കോടതിയിലാണ് സംഭവം

ഹൈക്കോടതിയില്‍ വെച്ച് ജഡ്ജി മാവേലിക്കര സി.ഐയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഹൈക്കോടതി ജസ്റ്റിസ് പി.ഡി.രാജനെതിരെ മാവേലിക്കര സി.ഐ പി. ശ്രീകുമാറാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

മാവേലിക്കര ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് കേസെടുക്കുകയും ചെയ്തിരുന്നു. കേസിലകപ്പെട്ട സഹോദരനെ കേസില്‍ നിന്നൊഴിവാക്കാന്‍ പി.ഡി.രാജന്‍ ഫോണിലൂടേയും പിന്നീട് ഹൈക്കോടതി ചേംബറില്‍ വിളിച്ചു വരുത്തിയും ഭീഷണിപ്പെടുത്തിയെന്നാണ് സി.ഐ. വെളിപ്പെടുത്തിയത്.

ഇതു സംബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി രജിസ്ട്രാര്‍ എന്നിവര്‍ക്ക് രണ്ട് മാസം മുന്‍പ് ശ്രീകുമാര്‍ പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

മാവേലിക്കര എസ്.ഐ. അന്വേഷിക്കുന്ന കേസില്‍ നിന്ന് തന്റെ സഹോദരനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പി.ഡി.രാജന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്നാണ് തനിക്ക് ആദ്യം കോള്‍ വന്നതെന്ന് പി. ശ്രീകുമാറിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ നിര്‍ദേശം അനുസരിക്കാന്‍ പോലീസ് തയ്യാറായില്ല.

പിന്നീട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ സഹായിയായ സ്‌പെഷ്യല്‍ ഗവര്‍ണ്‍മെന്റ പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി ശ്രീകുമാറിനെ വിളിക്കുകയും മാവേലിക്കരയിലെ കേസിന്റെ ഫയലുമായി ഹൈക്കോടതിയിലെത്തി രാജനെ കാണണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

ഇപ്രകാരം ഹൈക്കോടതിയിലെത്തിയ സിഐ സുമന്‍ ചക്രവര്‍ത്തിക്കൊപ്പം പിഡി രാജന്റെ ചേംബറിലെത്തി. ഇവിടെ വച്ചാണ് തന്നെ ജഡ്ജി നേരിട്ട് ഭീഷണിപ്പെടുത്തിയതെന്ന് ശ്രീകുമാര്‍ പറയുന്നു. തന്റെ സഹോദരനെതിരെ കേസെടുക്കാന്‍ എങ്ങനെ ധൈര്യം വന്നെന്ന് സി.ഐയോട് ജഡ്ജി ചോദിച്ചു.

തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിക്കുമെന്നും തകര്‍ക്കുമെന്നും പറഞ്ഞ ജസ്റ്റിസ് ഒരു ഘട്ടത്തില്‍ തനിക്ക് നേരെ കൈയോങ്ങുക വരെ ചെയ്‌തെന്നും ശ്രീകുമാറിന്റെ പരാതിയിലുണ്ട്.

പുറത്തു വന്ന സിഐ സംഭവങ്ങള്‍ ആലപ്പുഴ എസ്.പി എ.അക്ബറിനെ വിളിച്ചു പറഞ്ഞു. എസ്.പി ഇക്കാര്യങ്ങള്‍ എറണാകുളം റേഞ്ച് ഐ.ജി ശ്രീജിത്തിനെ അറിയിച്ചു. തുടര്‍ന്ന് ഐജി നേരിട്ട് ഹൈക്കോടതിയിലെത്തുകയും സി.ഐയെ അവിടെ നിന്ന് കൂട്ടിക്കൊണ്ടു പോരുകയുമായിരുന്നു.

പി.ശ്രീകുമാര്‍ നല്‍കിയ പരാതി പ്രകാരം ഐ.ജി, എസ്.പി, സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവങ്ങള്‍ക്ക് സാക്ഷിയാണ്.