സീറോ മലബാര്‍ സഭയ്ക്ക് തമിഴ്നാട്ടിലും തെലങ്കാനയിലും പുതിയ രണ്ടു രൂപതകള്‍

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് തമിഴ്നാട്ടിലും തെലങ്കാനയിലും പുതിയ രണ്ടു രൂപതകള്‍. തെലങ്കാനയിലെ ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രമായിട്ടാണ് പുതിയ രൂപതകള്‍ നിലവില്‍ വന്നത് ‍. മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദിന്റെയും മോണ്‍ ജോബി പൊഴലിപ്പറമ്പില്‍ ഹൊസൂരിന്റെയും ബിഷപ്പുമാരാകും. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് ഷംഷാബാദ്. തൃശൂര്‍ അതിരൂപത സഹായ മെത്രാനായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. ഇരിങ്ങാലക്കുട രൂപതയിലെ മുഖ്യവികാരി ആയിരുന്നു ജോബി പൊഴലിപറമ്പില്‍. ഏഴര വര്‍ഷമായി മാര്‍ റാഫേല്‍ തട്ടില്‍ തൃശൂരില്‍ സഹായ മെത്രാനാണ്. തൃശൂര്‍ വ്യാകുല മാതാവിന്‍ ബസിലിക്ക ഇടവകാംഗമാണ്. മോണ്‍സിഞ്ഞോര്‍ ജോബി പൊഴലിപറമ്പില്‍ മാള പുത്തന്‍വേലിക്കര ഇടവകാംഗമാണ്.

സീറോ മലബാര്‍ സഭയുടെ അധികാര പരിധിക്ക് അപ്പുറമുള്ള വിശ്വാസികളാണ് ഈ രൂപതയുടെ കീഴില്‍ വരുന്നത്. ഏകദേശം 130000 സീറോ മലബാര്‍ വിശ്വാസികളുണ്ട് പുതിയ രൂപതയ്ക്ക്. വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 12ന് റോമിലും ഇന്ത്യന്‍ സമയം 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഹൈദരാബാദ് കുക്കട്ട്പള്ളി സെന്റ് അല്‍ഫോണ്‍സാ കത്തീഡ്രലിലും നിയമന ഉത്തരവ് ലഭിച്ചു.