മോദി സര്‍ക്കാറിന്റെ അവസാന പൊതുബജറ്റ് ഇന്ന് 11-ന്; നികുതി ഇളവുണ്ടാകുമെന്ന പ്രതീക്ഷയില്‍ രാജ്യം

ദില്ലി:മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ പൊതുബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം മറിക്കടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.രാവിലെ പതിനൊന്നു മണിക്കാണ് ബജറ്റ് പ്രസംഗം തുടങ്ങുക. നികുതി നിരക്കുകളിലും മാറ്റത്തിന് സാധ്യതയുണ്ട്.

അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് മുതല്‍ 7.45 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നാണ് സാമ്പത്തിക സര്‍വ്വെ പ്രവചിച്ചത്. സര്‍ക്കാരിനെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് നിലവിലെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കി ധനമന്ത്രി മുന്നോട്ടുപോകും എന്നതിന്റെ സൂചന കൂടിയാണ്. ആദായനികുതി പരിധി കൂട്ടുമോ എന്നാണ് ഇതില്‍ അറിയേണ്ടത്. കാര്‍ഷിക-വിദ്യാഭ്യാസ-തൊഴിമേഖലകള്‍ക്ക് എന്തൊക്കെ പ്രഖ്യാപനം എന്നതും പ്രധാനപ്പെട്ടതാണ്.

ജി.എസ്.ടി വന്നതിനു ശേഷമുള്ള ആദ്യ ബജറ്റാണിത്.പൊതു തിരഞ്ഞെടുപ്പിന് മുന്‍പുള്ള ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.കാര്‍ഷികമേഖലക്ക് കഴിഞ്ഞ ബജറ്റില്‍ വലിയ ഊന്നല്‍ നല്‍കിയെങ്കിലും പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനായില്ല. നിര്‍മ്മാണേഖലയിലും മാന്ദ്യം തുടരുകയാണ്. ഈ പ്രതിസന്ധികള്‍ മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറക്കണമെന്ന പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ പരിഗണിക്കുമോ എന്ന് വ്യക്തമല്ല. നടപ്പ് പദ്ധതികള്‍ക്ക് കൂടുതല്‍ തുക എന്നതിനൊപ്പം റബറിന്‌റെ വിലത്തകര്‍ച്ച നേരിടാനുള്ള പ്രഖ്യാപനമാണ് കേരളത്തിന്റെ പ്രതീക്ഷകളിലൊന്ന്.

ആദായനികുതിയില്‍ ഇളവ്, നികുതി സ്ലാബില്‍ ചില മാറ്റങ്ങള്‍, പുതിയ പ്രത്യക്ഷ നികുതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.