ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമ: രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി:രാജ്യത്ത് അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരി സുപ്രീം കോടതിയില്‍. തന്റെ ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്നും ഇതുകാരണം വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.അശ്ലീല സൈറ്റുകള്‍ കാരണമാണ് തന്റെ കുടുംബ ജീവിതം തകര്‍ച്ചയെ അഭിമുഖീകരിക്കുന്നതെന്നും അതിനാല്‍ ഇവ നിരോധിക്കണമെന്നുമാണ് യുവതി ആവശ്യപ്പെടുന്നത്.

അശ്ലീല ചിത്രങ്ങളുടെ അടിമയായതോടെ മുപ്പത്തഞ്ചുകാരനായ ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നതയും യുവതി പറയുന്നു. നിത്യജീവിതത്തിലെ പലകാര്യങ്ങളും ഭര്‍ത്താവ് അവഗണിക്കുകയാണ്. വിവാഹബന്ധം തന്നെ തകര്‍ച്ചയുടെ വക്കിലാണ്- യുവതി ഹര്‍ജിയില്‍ വ്യക്തമാക്കി.

ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായും ഇതിനോടകം തന്നെ കുടുംബ കോടതിയെ സമീപിച്ചതായും യുവതി പറഞ്ഞു. ഓണ്‍ലൈന്‍ പോണോഗ്രഫി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ല്‍ ഹര്‍ജി നല്‍കിയ കമലേഷ് വാസ്വാനി എന്ന അഭിഭാഷകന്‍ മുഖേനയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.