വ്യാജ ഹര്‍ത്താല്‍ സന്ദേശം സത്യമായി ; മലപ്പുറത്തും കണ്ണൂരും സംഘര്‍ഷം കല്ലേറ്

കാശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരിയുടെ കൊലപാതകത്തിനെ തുടര്‍ന്ന് ഇന്ന് രാജ്യവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. യാതൊരു പാര്‍ട്ടിയുടെയും പിന്തുണ ഇല്ലാതെ നടക്കുന്ന ജനകീയ ഹര്‍ത്താല്‍ എന്ന നിലയിലാണ് സന്ദേശങ്ങള്‍ പ്രചരിച്ചത്. സന്ദേശം വ്യാജമാണ് എന്ന് അപ്പോഴേ തെളിഞ്ഞതുമാണ്. എന്നാല്‍ ഈ സന്ദേശം സത്യമാണ് എന്ന് കരുതിയ ചിലര്‍ മലബാറിനെ ഹര്‍ത്താല്‍ പ്രതീതിയിലെത്തിച്ചു. പലയിടങ്ങളിലും അക്രമങ്ങള്‍ നടന്നു. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്ക് പറ്റി. കണ്ണൂരില്‍ പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തി വീശി. 15 ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തവരെ എത്തിച്ച കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഒരുവിഭാഗം ആളുകള്‍ തള്ളിക്കയറി.കടകള്‍ അടഞ്ഞുകിടക്കുകയാണ്. കുറച്ച് വാഹനങ്ങളേ നിരത്തിലിറങ്ങിയിട്ടുള്ളൂ.

കൊണ്ടോട്ടിയില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പരപ്പനങ്ങാടിയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് വാഹനഗതാഗതം മുടക്കി. ഇവിടെ പോലീസ് ഹര്‍ത്താലനുകൂലികളെ വിരട്ടിയോടിച്ചു. കോഴിക്കോട്ടും വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിച്ചു. മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ വ്യാപാരികള്‍ ഇടപെട്ടുതന്നെയാണ് കടകള്‍ അടപ്പിച്ചത്. മലപ്പുറം തിരൂരില്‍ ഹര്‍ത്താലനുകൂലികള്‍ക്കുനേരെ പോലീസ് ലാത്തിവീശി. വള്ളുവമ്പ്രം, കോട്ടയ്ക്കല്‍, തലപ്പാറ തുടങ്ങിയ ഇടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. മിക്ക കടകളും അടഞ്ഞുകിടക്കുകയാണ്. മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ വ്യാപാരികള്‍ ഇടപെട്ടുതന്നെയാണ് കടകള്‍ അടപ്പിച്ചത്. എന്നാല്‍ അല്‍പസമയത്തിനുശേഷം അടപ്പിച്ച കടകള്‍ പോലീസ് തുറപ്പിച്ചു. തെക്കന്‍ ജില്ലകളില്‍ എറണാകുളം മൂവാറ്റുപുഴയില്‍ ഹര്‍ത്താലനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. എന്നാല്‍ തിരുവനന്തപുരത്തും മറ്റും ജനജീവിതം സാധാരണ ഗതിയിലാണ്.