നികുതി പണം ഉപയോഗിച്ച് വിരുന്ന് ഒരുക്കേണ്ട ; ഇഫ്താര്‍ വിരുന്ന് വേണ്ട എന്ന് രാഷ്‌ട്രപതി

ഇനിമുതല്‍ രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് വേണ്ട എന്ന് തീരുമാനം. മതേതര മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിരുന്ന് ഉപേക്ഷിക്കുന്നതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും രാഷ്ട്രപതിഭവന്‍ വ്യക്തമാക്കി. നികുതി ദായകരുടെ പണം ഉപയോഗിച്ച് രാഷ്ട്രപതി ഭവനില്‍ മതപരമായ പരിപാടികള്‍ നടത്തേണ്ടെന്ന തീരുമാനമാണ് ഇതിന്റെ പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്മസിനോടനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ നടത്താറുള്ള കരോള്‍ ഗാനാലാപനവും കഴിഞ്ഞ തവണ നടത്തിയിരുന്നില്ല.

രാജ്യത്തിന്റെ മതേതരത്വവും ഭരണപരമായ കാര്യങ്ങളുമാണ് രാഷ്ട്രപതിഭവന്‍ പ്രതിനിധാനം ചെയ്യുന്നതെന്നും മതത്തിന് ഇതുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും രാഷ്ട്രപതി ഭവന്‍ വക്താക്കള്‍ പറയുന്നു. ഇതിനു മുന്‍പ് ഡോ. എപിജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് ഇഫ്താര്‍ വിരുന്നുകള്‍ വേണ്ടെന്ന് തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു.