മിനിമം ബാലന്‍സ് ഇല്ല എന്ന പേരില്‍ രാജ്യത്തെ ബാങ്കുകള്‍ സാധാരണക്കാരില്‍ നിന്നും പിഴിഞ്ഞത് 4989.55 കോടി രൂപ ; ഒന്നാമന്‍ എസ് ബി ഐ

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അക്കൗണ്ടില്‍ ഉപഭോക്താക്കള്‍ക്ക് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ പിരിച്ചെടുത്തത് 4989.55 കോടി രൂപ. രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ഇടപാടുകാരില്‍നിന്ന് ഈടാക്കിയത് 3550.99 കോടി രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇടപാടുകാരെ ഏറ്റവും കൂടുതല്‍ ഊറ്റിപ്പിഴിഞ്ഞിരിക്കുന്നത്. 2433.87 കോടി രൂപയാണ് ബാങ്ക് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയിരിക്കുന്നത്. അതുപോലെ കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി രാജ്യത്തെ 24 പൊതുമേഖലാസ്വകാര്യ ബാങ്കുകള്‍ ഈയിനത്തില്‍ നേടിയ തുക 11,500 കോടി രൂപയാണെന്നും കണക്കുകള്‍ പറയുന്നു.

വ്യവസായികള്‍ക്ക് വായ്പ വാരി കോരി നല്‍കിയ പഞ്ചാബ് നാഷണല്‍ ബാങ്കാണ് രണ്ടാം സ്ഥാനത്ത് . 210.76 കോടി രൂപയാണ് ഇത്തരത്തില്‍ ബാങ്കിന് ലഭിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 173.92 കോടിയും കാനറാ ബാങ്ക് 118.11 കോടി രൂപയും ഈടാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയിരിക്കുന്നത് 1438.56 കോടി രൂപയാണ്. എ. സമ്പത്ത് എംപിക്കു ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യങ്ങള്‍ അറിയിച്ചത്.

സ്വകാര്യ ബാങ്കുകളില്‍ എച്ച്ഡിഎഫ്സി ബാങ്ക് ആണ് ഒന്നാമന്‍. കഴിഞ്ഞ വര്‍ഷം മാത്രം 590.84 കോടി രൂപയാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഇവര്‍ ഈടാക്കിയത്. ആക്സിസ് ബാങ്ക് 530.12 കോടിയും ഐസിഐസിഐ ബാങ്ക് 317.6 കോടിയും പിഴ ചുമത്തിയിട്ടുണ്ട്.

2017 മാര്‍ച്ച് മുതല്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയ എസ്ബിഐ ബേസിക് സേവിങ്സ് അക്കൗണ്ടുകളെയും ജന്‍ധന്‍ അക്കൗണ്ടുകളേയും മാത്രം ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 42 കോടിയിലേറെ അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മിനിമം ബാലന്‍സ് പിഴത്തുക 75 ശതമാനത്തോളം എസ്ബിഐ കുറച്ചത് വാര്‍ത്തയായിരുന്നു.

മെട്രോ നഗരങ്ങളിലും മറ്റു നഗരങ്ങളിലുള്ള ഇടപാടുകാര്‍ക്കു പ്രതിമാസം ഈടാക്കിയിരുന്ന പിഴത്തുക 50 രൂപയില്‍നിന്നു 15 രൂപയായാണ് കുറച്ചത്. അര്‍ധനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്ക് പിഴ 40 രൂപയില്‍നിന്ന് യഥാക്രമം 12 രൂപയും പത്തു രൂപയുമായി കുറച്ചിരുന്നു. പിഴത്തുകയില്‍ ജിഎസ്ടി കൂടി ഇപ്പോള്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്നുണ്ട്.