അപമാനിച്ചവരുടെ പണം വേണ്ട ; ജപ്തിയില്‍ ബാങ്കിന്റെ വാഗ്ദാനം തള്ളി ഗൃഹനാഥന്‍

മൂന്ന് പെണ്‍ കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ ബാങ്കിന്റെ വാഗ്ദാനം തള്ളി ഗൃഹനാഥന്‍ അജേഷ്. വായ്പ അവര്‍ അടയ്ക്കേണ്ട ആവശ്യമില്ലെന്നും തന്നെ അപമാനിച്ചവരുടെ പണം വേണ്ടെന്നും അജേഷ് പറയുന്നു. വീഴ്ച മറയ്ക്കാനാണ് ബാങ്കിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാധ്യത ഏറ്റെടുത്തശേഷമാണ് ജീവനക്കാര്‍ രംഗത്ത് വന്നത്. എംഎല്‍എയുടെ പണം മതിയെന്നും അജേഷ് പറഞ്ഞു. താന്‍ മദ്യപാനിയാണെന്ന് സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചെന്നും ബാങ്കില്‍ കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാര്‍ ഇപ്പോള്‍ രംഗത്ത് വരുന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണെന്ന് അജേഷ് പറഞ്ഞു.

മാത്യു കുഴല്‍നാടനും കെപിസിസി നേതാക്കളുംബന്ധപ്പെട്ടിരുന്നെന്നും മക്കളുടെ വിദ്യാഭ്യാസ ചെലവും തന്റെ ചികിത്സ ചെലവും വായ്പ ബാധ്യതയും ഏറ്റെടുത്തോളാമെന്ന് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം വിവാദമായതിനെ തുടര്‍ന്ന് വീടിന്റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന തിരിച്ചടയ്ക്കുകയാണെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (CITU) അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടക്കാന്‍ തയ്യാറായത്. എന്നാല്‍ സഹായം വേണ്ട എന്ന ഗൃഹനാഥന്റെ നിലപാട് സംഘടനയ്ക്ക് നാണക്കേട് ഉണ്ടാക്കുന്നതാണ്. 2018 – ല്‍ പായിപ്ര പഞ്ചായത്ത് വലിയപറമ്പില്‍ അജേഷ് വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നായിരുന്നു സംഭവത്തില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ വിശദീകരണം.