മോദിയുടെ ഭരണത്തില്‍ ഏറ്റവും നേട്ടം എണ്ണക്കമ്പനികള്‍ക്ക് ; ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കിയത് 1,76,328.34 കോടി

മോദി സര്‍ക്കാര്‍ ഭരണത്തില്‍ ഏറിയ ശേഷം ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കിയിരിക്കുന്നത് എണ്ണ കമ്പനികള്‍. മോദി സര്‍ക്കാര്‍ അധികവരത്തിലേറിയതു മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. 2014 സാമ്പത്തിക വര്‍ഷത്തില്‍ 1792.14 കോടി രൂപ ലാഭം നടിയ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി 2018 ല്‍ നേടി ലാഭം 6357.07 കോടി രൂപയായി ഉയര്‍ത്തി. എണ്ണക്കമ്പനികള്‍ ജനങ്ങളെ എത്രത്തോളം ഊറ്റിപ്പിഴിയുന്നു എന്നുള്ളതാണ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്ഷം മാത്രം പ്രധാന എണ്ണക്കമ്പനികളുടെ ലാഭം 5,2867 കോടി രൂപയാണ്. അതായതു ജനങ്ങള്‍ക്ക് പെട്രോളും ഡീസലും വിറ്റ് എണ്ണക്കമ്പനികള്‍ പ്രതി മാസം നേടുന്നത് 4405 കോടി രൂപയുടെ ലാഭമാണ് എന്നര്‍ഥം

എണ്ണവില വര്‍ദ്ധനവു പ്രകാരം എക്സൈസ് തീരുവ ഇനത്തില്‍ കേന്ദ്ര ഖജനാവില്‍ പ്രതിമാസം ശരാശരി 20,255 കോടിയെത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എണ്ണ വില്‍പനയിലൂടെയുള്ള നികുതിയായി ഓരോ മാസവും സംസ്ഥാന സര്‍ക്കാരിനും ശരാശരി 512 കോടിയിലധികം ലഭിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലൈയില്‍ പെട്രോള്‍ വില്‍പ്പന 7.8 ശതമാനവും ഡീസലിന്റേത് 4.9 ശതമാനവും വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ വില്‍പ്പനയില്‍ 8.2 ശതമാനമാണ് വര്‍ധന. പാചകവാതക വില്‍പ്പന ജൂലൈയില്‍ ഗാര്‍ഹികവിഭാഗത്തില്‍ 6.6 ശതമാനവും ഗാര്‍ഹികേതര വിഭാഗത്തില്‍ 12.7 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.

ആഗോള വിപണിയിലെ എണ്ണവിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും മറയാക്കിയാണ് ഇപ്പോഴത്തെ എണ്ണവിലയുടെ കുതിപ്പ്. ഇന്ധനവില ഉയര്‍ത്തുമ്പോള്‍ കൊള്ളലാഭത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും കേന്ദ്രസര്‍ക്കാരോ കമ്പനികളോ തയ്യാറാവുന്നില്ല എന്നുള്ള കാര്യവും പ്രധാനമാണ്. വിലയും വില്‍പ്പനയും കൂടുന്നതിനനുസരിച്ച് സര്‍ക്കാരുകളുടെ വരുമാനവും എണ്ണക്കമ്പനികളുടെ ലാഭവും കുതിച്ചുകയറുകയാണെന്നുള്ള വസ്തുതയും നിലനില്‍ക്കുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ സാധാരണക്കാരന്റെ ജീവിതരീതികളെപ്പറ്റി യാതൊരു ചിന്തയും കേന്ദ്രസര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നില്ല.

മോദി അധികാരത്തിലേറിയ സമയത്ത് ഏറ്റവും കൂടുതല്‍ ലാഭം നേടിക്കൊണ്ടിരുന്നത് ഒഎന്‍ജിസിയായിരുന്നു. 22094 ആയിരുന്നു 2014ല്‍ ഒഎന്‍ജിസി ലാഭമായി നേടിയത്. 2015ല്‍ 17732.95 കോടി രൂപ ലാഭം സ്വന്തമാക്കിയ കമ്പനി 2016ല്‍ 16139.93 കോടിയാണ് ലാഭമായി സ്വന്തം അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്തത്. 2017ല്‍ 17899.98 കോടിയും 2018ല്‍ 19945.26 കോടി രൂപയും കമ്പനി ലാഭവിഹിതമായി സ്വന്തമാക്കി.

1792.14 കോടിയില്‍ നിന്നും 2015ല്‍ 2728.79 രൂപയായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനികയുടെ ലാഭം വര്‍ദ്ധിച്ചിരുന്നു. 2016ല്‍ ഇത് 3868.28 കോടി രൂപയായും 2017ല്‍ 6208.80 കോടിയായും ലാഭം ഇയര്‍ന്നു. 2018ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 6357.07 കോടിയിലെത്തി നില്‍ക്കുകയാണ് പ്രസ്തുത കമ്പനികയുടെ ലാഭവിഹിതം.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കണക്കുകളും ഒട്ടും വ്യത്യസ്തമല്ല. 2014ല്‍ 7019.09 ല്‍ നിന്നും 2015 ല്‍ 5273.03 കോടിയായി ഉയര്‍ന്ന ലാഭം 2016 ആയപ്പോള്‍ 11242.23 കോടിയായി മാറിയിരുന്നു. 2017ല്‍ 19106.40 കോടിയിലെത്തിയ ലാഭം 2018ല്‍ 21346.12 കോടിയിലെത്തി നില്‍ക്കുകയാണ്.

ഭാരത് പെട്രോളിയം കമ്പനി 2014ല്‍ 4060.88 കോടി രൂപയാണ് ലാഭമായി നേടിയത്. 2015 ല്‍ 5084.51 കോടി രൂപയും 2016ല്‍ 7431.88 കോടി രൂപയും 2017ല്‍ 8039.30 കോടി രൂപയും 2018ല്‍ 7919.34 കോടി രൂപയും കമ്പനി ലാഭമായി സ്വന്തമാക്കിയിട്ടുണ്ട്.